മകളെ സന്തോഷിപ്പിച്ച വില – Shalom Times Shalom Times |
Welcome to Shalom Times

മകളെ സന്തോഷിപ്പിച്ച വില

മകള്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയപ്പോള്‍ പപ്പ അവള്‍ക്കൊരു കാര്‍ സമ്മാനിച്ചു. അത് നാളുകള്‍ക്കുമുമ്പേ താന്‍ അവള്‍ക്കായി കരുതിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന കാര്‍ ഡീലറുടെ അടുത്ത് പോയി അതിന്റെ വില അന്വേഷിക്കണമെന്ന് അദ്ദേഹം മകളോട് ആവശ്യപ്പെട്ടു. പപ്പ പറഞ്ഞതുപോലെ മകള്‍ പോയി വില അന്വേഷിച്ചു. ഏറെ പഴയ മോഡലായതിനാല്‍ 3 ലക്ഷം രൂപമാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് കാര്‍ ഡീലര്‍ പറഞ്ഞത്. മകള്‍ അക്കാര്യം പപ്പയെ അറിയിച്ചു. കാര്‍ പണയം വച്ചാല്‍ തുക ലഭിക്കുന്ന കടയില്‍ പോയി അതിന് എത്ര വില കിട്ടുമെന്ന് അന്വേഷിക്കാനാണ് അപ്പോള്‍ പപ്പ ആവശ്യപ്പെട്ടത്. മകള്‍ അപ്രകാരം ചെയ്തു.
നല്ല മോഡല്‍ കാറായതിനാല്‍ എട്ടുലക്ഷം രൂപ വരെ കിട്ടുമെന്ന് അവര്‍ പറഞ്ഞു. മകള്‍ സന്തോഷത്തോടെ അക്കാര്യം പപ്പയെ അറിയിച്ചു. പക്ഷേ അപ്പോഴും പപ്പ തൃപ്തനായിരുന്നില്ല. കാര്‍സ്‌നേഹികളുടെ ക്ലബ്ബില്‍ പോയി വില അന്വേഷിക്കണമെന്നതായിരുന്നു അടുത്ത നിര്‍ദേശം. മകള്‍ അതുകേട്ട് ക്ലബ് അന്വേഷിച്ചുപോയി. അവിടെയെത്തി കാര്‍ കാണിച്ചപ്പോള്‍ പലരും ഉയര്‍ന്ന വില പറഞ്ഞു. പ്രമുഖ കമ്പനിയുടെ നല്ല കണ്ടീഷനിലുള്ളതും ഇത്ര പഴക്കമുള്ളതും ഇക്കാലത്ത് അപൂര്‍വവുമായ മോഡല്‍ കാറായതിനാല്‍ ഒരുകോടി രൂപ തരാമെന്നായിരുന്നു ഒരാള്‍ ഓഫര്‍ ചെയ്തത്. അതുകേട്ട് പപ്പയുടെ അടുത്തേക്ക് മടങ്ങിയ മകള്‍ സന്തോഷത്തോടെ അക്കാര്യം പങ്കുവച്ചു.
മറ്റുള്ളവര്‍ പറയുന്നതല്ല യഥാര്‍ത്ഥത്തില്‍ നമ്മുടെ വില, കാരണം നാം ദൈവമക്കളാണ്. ദൈവസന്നിധിയില്‍ നില്‍ക്കുമ്പോഴേ നമ്മുടെ യഥാര്‍ത്ഥവില മനസിലാവുകയുള്ളൂ. ആ ഉന്നതവില അറിയാവുന്നതിനാലാണ് നമ്മെ വീണ്ടെടുക്കാന്‍ ദൈവപിതാവ് ഏകജാതനായ യേശുവിനെ നമുക്കായി അയച്ചത്. അതിനാല്‍ ദൈവമക്കളെന്ന നമ്മുടെ ഉന്നതസ്ഥാനത്തിനനുസരിച്ച് പെരുമാറാനും മറക്കരുത്.
”കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും” (1 യോഹന്നാന്‍ 3/1).