മുങ്ങുന്ന കപ്പലിനെ ആരോ പിടിച്ചുനിര്‍ത്തിയപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

മുങ്ങുന്ന കപ്പലിനെ ആരോ പിടിച്ചുനിര്‍ത്തിയപ്പോള്‍…

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രീഡിഗ്രിമുതല്‍ എം.എസ്‌സി വരെയുള്ള എന്റെ പഠനം മുഴുവന്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ ആയിരുന്നു. ഏഴുവര്‍ഷത്തെ പഠനം കഴിഞ്ഞപ്പോള്‍ അവിടത്തെ സുവോളജി വകുപ്പുതലവന്‍ ഡോ. കെ.റ്റി. വിജയമാധവന്‍ സാര്‍ എന്റെ റോള്‍മോഡല്‍ ആയി മാറി. സാറിനെപ്പോലെ ഭാവിയില്‍ എന്റെ പേരിന്റെ മുന്നിലും ഒരു ‘ഡോക്ടര്‍’ ചേര്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് ദേവഗിരിയുടെ പടികള്‍ ഇറങ്ങിയത്.

ആ വര്‍ഷംതന്നെ എനിക്ക് കൊച്ചിയിലുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണസ്ഥാപനത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പോടുകൂടി പി.എച്ച്.ഡി പഠനത്തിന് പ്രവേശനം ലഭിച്ചു. അഞ്ചുവര്‍ഷം ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞപ്പോഴേക്കും ഒരു സമുദ്ര ശാസ്ത്ര ഗവേഷകന്‍ ആകണമെന്ന ആഗ്രഹം മനസില്‍ ഉറച്ചു. കടലും അതിലെ ജീവജാലങ്ങളുമെല്ലാം എന്നെ അത്രമാത്രം ആകര്‍ഷിച്ചിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കിയ അവസരത്തില്‍ കൊച്ചിയിലെതന്നെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഷ്യന്‍ ഡവലപ്‌മെന്റിന്റെ കീഴില്‍ റിസേര്‍ച്ച് അസോസിയേറ്റ് ആയി നിയമനം കിട്ടി. ജോലിയുടെ ഭാഗമായി എനിക്കൊരു പ്രൊജക്ട് ലഭിച്ചു.

ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കടലിലെ ജീവജാലങ്ങളെക്കുറിച്ചുള്ള പഠനം. 1989 ജൂലൈ മാസത്തില്‍ ഞങ്ങള്‍ ഒരുകൂട്ടം ഗവേഷകര്‍ ഭാരതത്തിന്റെ ഗവേഷണ കപ്പലായ ‘സാഗര സമ്പദ’യില്‍ മദ്രാസില്‍നിന്ന് ആന്റമാന്‍-നിക്കോബാര്‍ ദ്വീപുകളെ ലക്ഷ്യമാക്കി പുറപ്പെട്ടു.
കപ്പല്‍ജീവിതം ഞാന്‍ ശരിക്കും ആസ്വദിച്ചു. ആന്റമാന്‍ ദ്വീപിനു ചുറ്റുമുള്ള ഗവേഷണ സാമ്പിളുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഒരു മാസം. പിന്നീട് തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ കപ്പല്‍ അടുപ്പിച്ചു. പത്തുദിവസത്തോളം വിശ്രമമാണ്. കപ്പലില്‍ ഇന്ധനവും വെള്ളവുമൊക്കെ നിറയ്ക്കണം.

വിശ്രമം കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നു. കപ്പല്‍ നിക്കോബാര്‍ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. രാത്രി 12 മണി ആയിക്കാണും. കപ്പല്‍ ആടിയുലയുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. അപ്പോഴേക്കും മുറിയിലുള്ള സ്പീക്കറിലൂടെ ക്യാപ്റ്റന്റെ അറിയിപ്പ് വന്നു. കപ്പല്‍ ഒരു ന്യൂനമര്‍ദത്തില്‍പ്പെട്ടിരിക്കുകയാണ്, എല്ലാവരും ശാന്തരായി മുറിയില്‍ത്തന്നെ ഇരിക്കുക. ഉണര്‍ന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്.

അതിഭീകരമായ ചുഴലിക്കാറ്റും മഴയും. കൂറ്റന്‍ തിരമാലകള്‍ കപ്പലിനോളം പൊക്കത്തില്‍ ഉയര്‍ന്ന് അടിക്കുന്നു. ആ തിരയില്‍പെട്ട് കപ്പല്‍ ആടിയുലയുകയാണ്. ഓരോ പത്തുമിനിറ്റിലും ക്യാപ്റ്റന്റെ അറിയിപ്പുകള്‍ വരുന്നുണ്ട്. സമയം കഴിയുംതോറും അദ്ദേഹത്തിന്റെ ശബ്ദത്തിന് ആത്മവിശ്വാസം കുറയുന്നതുപോലെ. ഓരോ പ്രാവശ്യവും കപ്പല്‍ വശത്തേക്ക് ചെരിയുമ്പോള്‍ ഇനി നേരെയാവില്ല, മുങ്ങും എന്ന അവസ്ഥ. അവസാനം ക്യാപ്റ്റന്റെ അറിയിപ്പു വന്നു, ”നമ്മള്‍ വലിയ അപകടത്തിലാണ്, എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് കപ്പല്‍ നേരെയാക്കി മുന്നോട്ട് നീങ്ങാന്‍. പക്ഷേ കഴിയുന്നില്ല. ഏതു നിമിഷവും എന്തും സംഭവിക്കാം.” മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങള്‍.

കപ്പല്‍ ആടിത്തുടങ്ങിയതുമുതല്‍ ഛര്‍ദിയും തുടങ്ങിയതാണ്. ഛര്‍ദികൊണ്ടും ഭയംകൊണ്ടും ഞാനാകെ തളര്‍ന്നു. എന്റെ ക്യാബിനില്‍ ഞാന്‍ മാത്രമേയുള്ളൂ. പേടിച്ചുവിറച്ച് ഉച്ചത്തില്‍ നിലവിളിച്ച് പ്രാര്‍ത്ഥിക്കുകയാണ്. പെട്ടെന്ന് വേളാങ്കണ്ണിയില്‍ കടലില്‍ അപകടത്തില്‍പെട്ടവരെ പരിശുദ്ധ അമ്മ അത്ഭുതകരമായി രക്ഷപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍നല്കിയിരിക്കുന്നത് ഓര്‍മവന്നു. ചെറുപ്പകാലത്ത് ഞങ്ങള്‍ പലപ്പോഴും വേളാങ്കണ്ണി മാതാവിന്റെ പള്ളിയില്‍ തീര്‍ത്ഥാടനത്തിന് പോകുമായിരുന്നു. ആ ഓര്‍മയില്‍ ഞാന്‍ പോക്കറ്റില്‍നിന്ന് ജപമാല കൈയിലെടുത്ത് മുട്ടിന്മേല്‍നിന്ന് കൈവിരിച്ചുപിടിച്ച് മാതാവിനോട് കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

പ്രാര്‍ത്ഥിച്ച മുഖ്യകാര്യം ഇതായിരുന്നു- എന്നെ ഇപ്പോള്‍ മരണത്തിന് വിട്ടുകൊടുക്കരുത്. അങ്ങനെ സമയം രാവിലെ നാലോ അഞ്ചോ മണി ആയിക്കാണും. ആട്ടം കുറഞ്ഞുവന്നു, കപ്പല്‍ നേരെ നിന്നു. നേരം വെളുത്തു. എല്ലാവരും ക്യാപ്റ്റന്റെ മുറിയില്‍ ഓടിക്കൂടി. ക്യാപ്റ്റന്‍ അനജ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പിരിഞ്ഞ പരിചയസമ്പന്നനായ വ്യക്തി. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ… ”എന്റെ നിയന്ത്രണമെല്ലാം വിട്ടുപോയിരുന്നു. അല്പം ഡിഗ്രികള്‍കൂടി ചെരിഞ്ഞിരുന്നെങ്കില്‍ കപ്പല്‍ മുങ്ങിയേനേ. ഏതോ ഒരു അത്ഭുതശക്തി പിടിച്ചുനിര്‍ത്തിയതുപോലെയാണ് കപ്പല്‍ നേരെനിന്നത്!”

ഞാന്‍ പോക്കറ്റില്‍ കൈയിട്ട് കൊന്തയില്‍ മുറുകെപ്പിടിച്ച് പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞു. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതുകൊണ്ട് പര്യവേക്ഷണം നിര്‍ത്തി തിരികെപ്പോരാന്‍ അറിയിപ്പ് കിട്ടി. കടല്‍യാത്ര കഴിഞ്ഞാല്‍ ഒരു മാസം അവധിയുണ്ട്. അതിനാല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് വീട്ടിലേക്ക് യാത്രയായി. അതോടെ കടലില്‍ ജോലി വേണ്ട കരയില്‍ എന്തെങ്കിലും ജോലി കിട്ടിയാല്‍മതിയെന്നായി ആഗ്രഹം. അതിനായി ഈശോയോട് പ്രാര്‍ത്ഥിച്ചു. മാതാവിനോടും എന്റെ പേരിന് കാരണക്കാരനായ വിശുദ്ധ യൗസേപ്പിതാവിനോടും മാധ്യസ്ഥ്യം ചോദിച്ചു. ദൈവവചനം പറയുന്നതനുസരിച്ച് എന്റെ നന്മയ്ക്കായുള്ള ദൈവത്തിന്റെ പദ്ധതിയില്‍ വിശ്വസിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയായിരുന്നു അത്. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയാ 29/11) എന്നാണല്ലോ അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ പ്രത്യാശ ഹൃദയത്തില്‍ നിറഞ്ഞുനിന്നു.

ജോസ്‌ലറ്റ് മാത്യു