മാതാപിതാക്കളില്‍നിന്ന് എന്നെക്കുറിച്ചുള്ള ദൈവകരുതലിന്റെ സംഭവകഥകള്‍ ഏറെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ആദ്യത്തേത് പങ്കുവയ്ക്കട്ടെ.
അന്ന് എനിക്ക് രണ്ട് മാസംമാത്രം പ്രായം. രാത്രി ഏറെ വൈകിയ നേരത്ത് എന്റെ വായില്‍നിന്ന് പാല് തികട്ടിവന്നു. മുലപ്പാല്‍ കുടിച്ചപ്പോള്‍ സംഭവിച്ചതാകാമെന്ന് കരുതി മാതാപിതാക്കള്‍ നെഞ്ചില്‍ തിരുമ്മുകയും പുറത്ത് ഉഴിയുകയുമെല്ലാം ചെയ്തു. പക്ഷേ അല്പസമയം കഴിഞ്ഞപ്പോള്‍ എന്റെ അവസ്ഥ മോശമായി. ബോധം നഷ്ടപ്പെട്ടു. ശരീരം നീലനിറമാകാന്‍ തുടങ്ങി. എന്റെ ചലനമറ്റു. എല്ലാവരും ഗാഢനിദ്രയിലാകുന്ന സമയം. മാതാപിതാക്കള്‍ കരഞ്ഞുവിളിച്ചെങ്കിലും അയല്‍ക്കാര്‍ അറിഞ്ഞില്ല. ഞങ്ങളുടെ കുടുംബഡോക്ടറെ വിളിച്ചെങ്കിലും ഡോക്ടറെയും കിട്ടാതെവന്നു. അദ്ദേഹവും ഉറക്കത്തില്‍ ആണ്ടതിനാലായിരിക്കാം.
എല്ലാ പ്രതീക്ഷയുമറ്റപ്പോള് മാതാപിതാക്കള്‍ ഇരുവരും ചലനമില്ലാതെ കിടക്കുന്ന എന്നെയെടുത്ത് നിലത്ത് മുട്ടുകുത്തി. എന്റെ ശരീരം സ്വര്‍ഗത്തിലേക്കുയര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ജീവന് തിരികെ കിട്ടിയാല്‍ എന്നെ ദൈവശുശ്രൂഷയ്ക്കായി നല്‍കാമെന്ന് പിതാവ് ദൈവസന്നിധിയില്‍ വാക്കുനല്കി. ”അവിടുത്തെ ശുശ്രൂഷയ്ക്കും അവിടുത്തെ മഹത്വത്തിനുമായി ഇവനെ ഞങ്ങള്‍ വളര്‍ത്തും,” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അപ്രകാരം അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍പോലെ എന്റെ ശരീരത്തിന് ജീവന് വച്ചു! ഞാന്‍ ചുമച്ച് കുഞ്ഞുവായില്നിന്ന് പാല് പുറത്തുവരാന്‍ തുടങ്ങി. വീണ്ടും ശ്വാസമെടുക്കാന്‍ ആരംഭിച്ചു. ഏശയ്യാ 49/16-ല്‍ നാം വായിക്കുന്നുണ്ടല്ലോ, ”ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.” ആ രാത്രി തന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരുന്ന എനിക്ക് അവിടുന്ന് ജീവന് നല്കി.
വളര്‍ന്നപ്പോള്‍, ലൗകികതയില്‍നിന്ന് അവിടുന്ന് എന്നെ അകറ്റിനിര്‍ത്തുന്നത് ഞാന്‍ അനുഭവിച്ചു. എന്റെ കൗമാരപ്രായത്തില്‍ കൂട്ടുകാരുമൊത്ത് ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിച്ചെങ്കിലും എന്റെ മനഃസാക്ഷി അതിന് അനുവദിച്ചിരുന്നില്ല. ലോകത്തില്‍ നിലനില്‍ക്കുന്ന ആനന്ദം ഇല്ലെന്ന് സാവധാനം ഞാന്‍ തിരിച്ചറിഞ്ഞു. ദൈവം എന്റെ പാതകളെ തിരിച്ചുവിട്ടുകൊണ്ടിരുന്നു.
എന്റെ കോളേജ് പഠനകാലത്തെ സംഭവം പങ്കുവയ്ക്കാം. വീട്ടിലേക്കുള്ള ട്രെയിന്‍യാത്രയില്‍ എന്റെ സ്മാര്‍ട്ട്ഫോണ്‍ ബര്‍ത്തില്‍ മറന്നുവച്ചു. വീട്ടിലെത്തുന്നതുവരെ ഞാനത് ഓര്‍ത്തതുമില്ല. വീട്ടിലെത്തിയപ്പോള്‍ ആകെ വിഷമമായി, ആ ഫോണിലേക്ക് വിളിച്ചുനോക്കി.
അപരിചിതനായ ഒരാള്‍ ആദ്യം ഫോണെടുക്കുകയും തുടര്‍ന്ന് കട്ട് ചെയ്യുകയും ചെയ്തു. പിന്നെ അത് സ്വിച്ച് ഓഫ് ചെയ്തുകളഞ്ഞു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ പക്കല്‍നിന്നും ശകാരമാണ് കിട്ടിയത്. 30 സ്മാര്‍ട്ട് ഫോണുകളെങ്കിലും നഷ്ടമായതിന്റെ പട്ടികയാണ് അവരെന്നെ കാണിച്ചത്. ഭാരം നിറഞ്ഞ മനസുമായി ഞാന്‍ നഷ്ടപ്പെട്ട ഫോണിന്റെ സിം ബ്ലോക്ക് ചെയ്തിട്ട് വീട്ടിലേക്ക് പോയി.
മുട്ടുകുത്തി നുറുങ്ങിയ ഹൃദയത്തോടെ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് പിന്നെ ചെയ്തത്. അവിടുത്തെ ഹിതപ്രകാരം ഒരു അത്ഭുതത്തിനായി പ്രാര്‍ത്ഥിച്ചു. അടുത്ത പ്രഭാതത്തില്‍ വിദൂരത്തുള്ള പോലീസ് സ്റ്റേഷനില്‍നിന്ന് എനിക്ക് ഒരു കോള്‍. എന്റേതെന്ന് കരുതപ്പെടുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ആരോ അവിടെ ഏല്പിച്ചിരിക്കുന്നു!
ഞാന്‍ സാധിക്കുന്നത്ര വേഗത്തില്‍ ആ പോലീസ് സ്റ്റേഷനിലെത്തി. ആശ്ചര്യമെന്നല്ലാതെ എന്തുപറയാന്‍, അതെന്റെ ഫോണായിരുന്നു!!
അത് അവിടെ തിരികെയേല്പിച്ച ക്രൈസ്തവനായ മനുഷ്യനോട് കര്‍ത്താവ് പ്രേരിപ്പിച്ചുവത്രേ അത് എത്രയും പെട്ടെന്ന് മടക്കിനല്കാന്. നിറകണ്ണുകളോടെ ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു. പോലീസ് അതിനെ ഭാഗ്യമെന്നാണ് പറഞ്ഞത്, പക്ഷേ എനിക്കറിയാം അത് ഭാഗ്യമല്ലെന്ന് ദൈവം എന്റെ കൂടെയുണ്ടെന്നതിന്റെ തെളിവാണെന്ന്. ഇന്നും ആ സ്മാര്‍ട്ട് ഫോണ്‍ ദൈവം ചെയ്ത അത്ഭുതത്തിന്റെ അടയാളമായി എന്റെ കൈയിലുണ്ട്. യോഹന്നാന് 5/14 വചനമാണ് ഞാന്‍ ഓര്‍ക്കുന്നത്, ”അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ്.”
ചുരുക്കിപ്പറയാം, ഇങ്ങനെ വിവിധവഴികളിലൂടെ കര്‍ത്താവ് എന്നെ പരിപാലിച്ചുകൊണ്ടിരിക്കുന്നതിനാല്ത്തന്നെ അവിടുത്തെ സുവിശേഷം പങ്കുവയ്ക്കാനായി എന്തെങ്കിലും ചെയ്യണമെന്ന ഭാരം എന്റെ ഹൃദയത്തിലുണ്ടായിരുന്നു. ഒടുവില്‍, ജോലിക്കൊപ്പം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ക്രൈസ്തവ വീഡിയോകളും മറ്റും തയാറാക്കി യുട്യൂബ് ചാനലില്‍ നല്കാന് തുടങ്ങി. ക്രൈസ്തവസന്ദേശങ്ങള് വളരെ എളുപ്പത്തില്‍ മനസിലാകുന്നവിധത്തില് ആളുകളിലേക്കെത്തിക്കാന്‍ അവ സഹായിക്കും.
അന്ന് രണ്ടാം മാസത്തില്‍ മരിച്ചുപോയേക്കാമായിരുന്ന എന്നെക്കുറിച്ച് അവിടുത്തേക്ക് പദ്ധതികളുണ്ടായിരുന്നു. അതിനാല്‍ എന്നെ ഇക്കഴിഞ്ഞ 26 വര്‍ഷവും കൃപയാല്‍ കാത്തുസംരക്ഷിച്ചു. നമ്മുടെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും സഹായകനായി കര്‍ത്താവുണ്ട്.
ജോയല്‍ എം. ജോണ്‍