ഗ്രോട്ടോയ്ക്ക് പിന്നിലെ വചനം – Shalom Times Shalom Times |
Welcome to Shalom Times

ഗ്രോട്ടോയ്ക്ക് പിന്നിലെ വചനം

വിശുദ്ധ ബര്‍ണദീത്തക്ക് മാതാവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച സമയം. കേവലം ബാലികയായ അവള്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ദര്‍ശനങ്ങളുടെ സത്യാവസ്ഥ പോലീസിനുമുന്നില്‍ വിശദീകരിക്കേണ്ട അവസ്ഥ വന്നു. ദര്‍ശനം ലഭിക്കുന്ന ഗ്രോട്ടോയില്‍ പോകരുത് എന്ന വിലക്ക് ലഭിച്ചു. ഇടവകയിലെ മദര്‍പോലും അവളെ വിളിച്ച് ശകാരിക്കുകയാണുണ്ടായത്. അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മുടക്കണമെന്ന് ചിന്തിച്ച നിരീശ്വരവാദിയായ മേയര്‍ അവളെ തടവിലിടാന്‍ തീരുമാനിച്ചു. ചുറ്റും പ്രശ്‌നങ്ങള്‍മാത്രം. പക്ഷേ അവള്‍ ആവര്‍ത്തിച്ചുപറഞ്ഞത് പരിശുദ്ധ ദൈവമാതാവ് തനിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുതന്ന കാര്യങ്ങള്‍മാത്രം. ഒരിക്കലും അവള്‍ വാക്കുമാറ്റി പറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ പ്രശ്‌നങ്ങളില്‍നിന്നെല്ലാം മോചിതയാകുമായിരുന്നു എന്നറിഞ്ഞിട്ടും ഒരിക്കലും അവളതിന് തയാറായില്ല.

നാളുകള്‍ കഴിഞ്ഞാണ് തിരുസഭ ലൂര്‍ദിലെ ദര്‍ശനങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചത്. ഇന്ന് ദൈവാലയങ്ങളോടുചേര്‍ന്ന് നാം ലൂര്‍ദിലെ ദര്‍ശനത്തിന്റെ മാതൃകയില്‍ ഗ്രോട്ടോകള്‍ പണിയുന്നു. അമലോത്ഭവയായ മാതാവിനെ വണങ്ങുന്നു. എന്നാല്‍ അന്ന് താന്‍ തികച്ചും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലും സ്വന്തം സുരക്ഷ നോക്കാതെ ദൈവം നല്കിയ ബോധ്യത്തില്‍ ഉറച്ചുനിന്ന ബര്‍ണദീത്തയെ ഓര്‍ക്കുക. വാസ്തവത്തില്‍ ദൈവവചനം ജീവിച്ചുകാണിക്കുകയായിരുന്നു അവള്‍.
മത്തായി 5/37- ”നിങ്ങളുടെ വാക്കുകള്‍ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്ന് വരുന്നു.”