പരിമളം നിറയുന്നുണ്ടോ? – Shalom Times Shalom Times |
Welcome to Shalom Times

പരിമളം നിറയുന്നുണ്ടോ?

എനിക്ക് പരിചയമുള്ള സമീപ മലയാളിദൈവാലയത്തില്‍ വാരാന്ത്യ ധ്യാനം ക്രമീകരിച്ച സമയം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേര്‍തിരിച്ചാണ് ധ്യാനം നടത്തുന്നത്. കുട്ടികള്‍ക്കായി ധ്യാനക്രമീകരണങ്ങള്‍ ചെയ്യുന്നതെല്ലാം യുവജനങ്ങള്‍. യു.എസിലെ വളര്‍ന്നുവരുന്ന മലയാളി തലമുറക്കായി അവര്‍ ചെയ്യുന്ന ശുശ്രൂഷ നമ്മെ ആകര്‍ഷിക്കുന്നതായിരുന്നു. പ്രസ്തുതധ്യാനത്തിന് രണ്ട് ദിവസം മുമ്പേ അവര്‍ രണ്ടുമണിക്കൂര്‍ ആരാധനയും കുമ്പസാരവുംകൂടി ക്രമീകരിച്ചു.

അവരുടെ വ്യക്തിപരമായ ഒരുക്കം മാത്രമായിരുന്നില്ല ലക്ഷ്യം, മറിച്ച് ധ്യാനത്തിനെത്തുന്ന കുട്ടികളെ സഹായിക്കാനായി ഇവര്‍ കരം നീട്ടുമ്പോള്‍ ഈശോയുടെ കരസ്പര്‍ശം ഉണ്ടാവണമെന്ന ആഗ്രഹംകൂടിയാണ് അവരെ പ്രേരിപ്പിച്ചത്. സമാനമായൊരു സമര്‍പ്പണം യോഹന്നാന്‍ 12/1-8 വചനങ്ങളില്‍ കാണാനാവും. മുന്നൂറ് ദനാറ എന്നാല്‍ ഒരു ദിവസത്തെ ജോലിക്ക് കൂലി ഒരു ദനാറ എന്ന കണക്കില്‍ ഏതാണ്ട് ഒരു വര്‍ഷത്തെ കൂലിയാണ്. ഈശോയുടെ സാന്നിദ്ധ്യം മറിയത്തിന് മുന്നൂറ് ദനാറ വിലയുള്ള സുഗന്ധതൈലത്തെക്കാള്‍ ഏറെ വിലയുറ്റതായിരുന്നു. അതിനാല്‍ സര്‍വ്വവും അവന്റെ കാല്‍ക്കീഴില്‍ അവള്‍ സമര്‍പ്പിച്ചു. അവള്‍ പൂശിയ തൈലത്തിന്റെ പരിമളം കൊണ്ട് ആ ഭവനം നിറഞ്ഞു (യോഹന്നാന്‍ 12/3) എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്നു.

മേല്‍ സൂചിപ്പിച്ച യുവാക്കളുടെ സമര്‍പ്പണം, ധ്യാനത്തിന് വരുന്ന കുട്ടികള്‍ക്ക് പരിമളമേകുമെന്നതില്‍ സംശയമില്ല. നാം ആലോചിക്കണം, എന്റെ കുടുംബത്തില്‍ വിശുദ്ധിയുടെ പരിമളം പരത്താന്‍ എന്റെ സമര്‍പ്പണത്തിന് സാധിക്കുന്നുണ്ടോ?

ഫാ. ജോസഫ് അലക്‌സ്