രാജാവ്‌ – Shalom Times Shalom Times |
Welcome to Shalom Times

രാജാവ്‌

ബാസ്‌കറ്റ് ബോളോ ഫുട്‌ബോളോ ഒക്കെ കളിക്കുകയാണെന്ന് കരുതുക. നാം വിചാരിക്കും, നമ്മുടെ എതിര്‍ടീമിലെ ആരും ഇടപെടുന്നില്ലെങ്കില്‍ ഏറ്റവും സ്വാതന്ത്ര്യത്തോടെ കളിക്കാം എന്ന്. അപ്പോള്‍ അനായാസം സ്‌കോര്‍ ചെയ്യാമല്ലോ. എന്നാല്‍ എതിര്‍ടീമിലെ മൂന്നോ നാലോ പേര്‍ നമുക്കുചുറ്റും ഉണ്ടെങ്കിലോ? അവരുടെ ഇടയില്‍ക്കൂടി സ്‌കോര്‍ ചെയ്യുന്നത് എളുപ്പമാവില്ല. പക്ഷേ അങ്ങനെയുള്ള എതിരാളികള്‍ക്കുനടുവില്‍ നിന്ന് സ്‌കോര്‍ ചെയ്യുന്ന കളിക്കാരനാണ് ആ കളിയിലെ രാജാവ്.

ആരുമില്ല എന്ന സ്വാതന്ത്ര്യത്തെ മറികടന്ന് കീഴടക്കിയവനാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യമുള്ളത്. മെസ്സിയെ ഫുട്‌ബോളിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടല്ലേ. അഞ്ചും ആറും പേരുടെ നടുവിലൂടെ പോയി മാസ്മരികമായി അദ്ദേഹം വലകുലുക്കും. സമാനമായ തത്വമാണ് ഈശോ രാജാവാണെന്ന സത്യം നമുക്ക് വെളിപ്പെടുത്തിത്തരുന്നത്.

ഈശോയുടെ പീഡാനുഭവത്തിലും കുരിശുമരണത്തിലുമാണ് ഈ സത്യം വെളിപ്പെടുത്തിക്കിട്ടുന്നത്. തന്നെ അടിച്ചവരുടെയും തുപ്പിയവരുടെയും ക്രൂശിച്ചവരുടെയും മുഖത്ത് സ്‌നേഹത്തോടും കരുണയോടുംകൂടെ നോക്കാനും അവരോട് പൊറുക്കണേ പിതാവേ എന്ന് പ്രാര്‍ത്ഥിക്കാനും ഈശോയ്ക്ക് സാധിച്ചു എന്നതുതന്നെയാണ് അവിടുത്തെ രാജസ്വഭാവത്തിന്റെ തെളിവ്. ”അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതുകണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു” (മര്‍ക്കോസ് 15/39).

ഹൃദയങ്ങളെ കീഴടക്കുന്ന അവിടുത്തെ രാജത്വത്തിന്റെ മഹിമ കണ്ടപ്പോഴാണ് ആ മനുഷ്യന്‍ അങ്ങനെ പറഞ്ഞത്. നമുക്കും സഹനങ്ങളുടെ നടുവിലും തെളിഞ്ഞുയരുന്ന ആ രാജത്വം ഏറ്റുപറയാം. അപ്പോള്‍ ആ രാജത്വത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നതാണ് മറ്റൊരു സദ്വാര്‍ത്ത. അങ്ങനെയെങ്കില്‍ ഏത് സഹനത്തിന്റെ നടുവിലും നമുക്കും ശാന്തതയോടെയും സ്വാതന്ത്ര്യത്തോടെയും പെരുമാറാന്‍ സാധിക്കും. അതുവഴി മറ്റുള്ളവരുടെ ഹൃദയങ്ങളെ കീഴടക്കാം. അങ്ങനെ ഹൃദയങ്ങള്‍ കീഴടക്കുന്ന രാജാവിന്റെ മക്കളായി രൂപാന്തരപ്പെടാന്‍ നമുക്ക് സാധിക്കട്ടെ.

ഫാ. ജോസഫ് അലക്‌സ് പൂവേലിയില്‍