സാമ്പത്തികഞെരുക്കം വളരെ രൂക്ഷമായിരിക്കുന്നു. മാതാപിതാക്കളുടെ വേദന എനിക്ക് നല്ലവണ്ണം മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ മുന്നില്‍ മാര്‍ഗങ്ങളൊന്നുംതന്നെ തെളിഞ്ഞില്ല. ഒരു ബാധ്യതയാണ് ഏറ്റവുമധികം ഞെരുക്കിക്കൊണ്ടിരുന്നത്. ഏതാനും ലക്ഷങ്ങള്‍വേണമായിരുന്നു അത് തീര്‍ക്കണമെങ്കില്‍…. മനമുരുകുമ്പോഴെല്ലാം അത് പകര്‍ന്നത് ദൈവസന്നിധിയില്‍ത്തന്നെ.
എങ്കിലും ചില സമയങ്ങളില്‍ വല്ലാത്ത ഭാരം തോന്നും. ഏകസഹോദരന്‍ സമര്‍പ്പിതജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് ഏറെനാളാകും മുമ്പുതന്നെ രോഗബാധിതനായി ദൈവസന്നിധിയിലേക്ക് മടങ്ങി. വേര്‍പാടിന് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. ആ വേദനതന്നെ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലേറെയാണ്. അതിനൊപ്പമാണ് ഈ സാമ്പത്തികബാധ്യത. കുടുംബത്തില്‍ ഇപ്പോഴുള്ള വരുമാനംകൊണ്ടൊന്നും ആ ബാധ്യത തീര്‍ക്കാനാവില്ല. ആ പ്രായോഗികചിന്ത എല്ലാവരെയും സമ്മര്‍ദത്തിലാക്കുന്നുമുണ്ട്.
ഇതിനിടയിലും ഇടയ്ക്കിടെ സഹോദരന്റെ കബറിടത്തില്‍ സന്ദര്‍ശനം നടത്തി അവിടെയിരുന്ന് ഏറെനേരം പ്രാര്‍ത്ഥിച്ച് മടങ്ങുക പതിവാണ്. അന്ന് മകന്റെ മൃതകുടീരത്തിനരികെയിരിക്കുമ്പോള്‍ മാതാപിതാക്കളുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. വേര്‍പാടിന്റെ വേദനമാത്രമല്ല അതിന് ആക്കം കൂട്ടുന്ന ഈ സാമ്പത്തികബാധ്യതയും ആ കണ്ണീരിനുപിന്നിലുണ്ടെന്ന് എനിക്കറിയാം. ആ കണ്ണീര്‍ ഞാന്‍ നിസഹായതയോടെ നോക്കിനിന്നു. ”അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്, എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങ് കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 56/8).
പെട്ടെന്നാണ് പിതാവിന്റെ മൊബൈല്‍ ഫോണില്‍ മെസേജ് വന്ന ശബ്ദം കേട്ടത്. പിതാവ് ആ മെസേജ് നോക്കിയിട്ട് പറഞ്ഞു, ബാധ്യത തീര്‍ക്കാന്‍ ആവശ്യമായ ലക്ഷങ്ങള്‍ എത്രയാണോ അത്രയും ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിരിക്കുന്നു! ദൈവത്തിന്റെ സ്‌നേഹക്കരുതല്‍ തൊട്ടറിഞ്ഞ ആ നിമിഷം ഞങ്ങളെ ആനന്ദവും നന്ദിയും എല്ലാ കൂടിക്കലര്‍ന്ന എന്തെന്നില്ലാത്ത അവസ്ഥയിലെത്തിച്ചു.
ആ തുക ലഭിച്ചതിനുപിന്നില്‍ ദൈവത്തിന്റെ വലിയ ഇടപെടലുണ്ട്. അമ്മയുടെ പേരില്‍ വിവാഹസമയത്ത് പിതാവ് നല്കിയ ഒരു ചെറിയ വയല്‍ഭൂമിയുണ്ടായിരുന്നു. വിവാഹം ചെയ്തയച്ചത് അല്പം ദൂരേക്കായതിനാല്‍ അമ്മയുടെ സ്വദേശത്തുള്ള ആ ഭൂമി ഞങ്ങള്‍ക്ക് ഉപകാരപ്പെടുന്നതായിരുന്നില്ല. മാത്രവുമല്ല അതിന് വലിയ വില ലഭിക്കാനും സാധ്യതയുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ആ പ്രദേശത്തുകൂടെ തികച്ചും അപ്രതീക്ഷിതമെന്നോണം ഒരു പ്രധാനറോഡ് വന്നത്. പ്രസ്തുതറോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ ഈ ഭൂമിയും ഉള്‍പ്പെട്ടു. അമ്മയുടെ പേരിലുള്ള ഈ ഭൂമി അല്പമേ ഉള്ളൂവെങ്കിലും കൃത്യം അതിലൂടെയാണ് റോഡ് വന്നത് എന്നത് തികച്ചും അത്ഭുതമായിരുന്നു. അല്പമെങ്കിലും വശത്തേക്ക് മാറിയിരുന്നെങ്കില്‍ ഈ ഭൂമി അതില്‍ ഉള്‍പ്പെടാതെ പോകുമായിരുന്നു. പക്ഷേ ദൈവത്തിന്റെ കരുതലിന്റെ കരം ഞങ്ങള്‍ വ്യക്തമായി കാണുകയായിരുന്നു ആ സംഭവത്തില്‍.
വെറുതെ കിടന്നാലോ വിറ്റാലോ വലിയ മെച്ചമൊന്നും ലഭിക്കാതിരുന്ന ആ ഭൂമി ഞങ്ങള്‍ക്ക് വേണ്ട അനുഗ്രഹത്തിനായി കര്‍ത്താവ് കൈകളിലെടുത്ത് ഉപയോഗിച്ചു. അങ്ങനെ തക്കസമയത്ത് ഞങ്ങള്‍ ആ ബാധ്യതയില്‍നിന്ന് സ്വതന്ത്രരായി.
ഇത് സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നിനുമല്ല, എത്ര തളര്‍ത്തുന്ന അനുഭവങ്ങളുടെ മുന്നിലും കര്‍ത്താവിലുള്ള ആശ്രയം ഉപേക്ഷിക്കരുത്. തക്കസമയത്ത് നമ്മുടെ ജീവിതത്തില്‍ ഇടപെടുന്ന സ്‌നേഹപിതാവില്‍ നമുക്ക് വിശ്വസിക്കാം. ”കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്?” (പ്രഭാഷകന്‍ 2/10).
പ്രദീപ് തോമസ്