കൊച്ചുത്രേസ്യായുടെ കുറുക്കുവഴികള്‍ – Shalom Times Shalom Times |
Welcome to Shalom Times

കൊച്ചുത്രേസ്യായുടെ കുറുക്കുവഴികള്‍

ഒക്‌ടോബര്‍ ഒന്നാം തിയതി പ്രേഷിത മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആയിരുന്നല്ലോ. വിശുദ്ധ കൊച്ചുത്രേസ്യ ഈ ഭൂമിയില്‍ താന്‍ ജീവിച്ചിരുന്ന ഹ്രസ്വമായ കാലഘട്ടംകൊണ്ട് (26 വയസ്) അനേക കോടി ആത്മാക്കളെ നേടിയതും സ്വര്‍ഗത്തിന്റെ ഉന്നത തലങ്ങളിലേക്ക് എടുക്കപ്പെട്ടതും ഈശോയുടെ തിരുഹൃദയത്തിലേക്കുള്ള തന്റെ കൊച്ചുകൊച്ചു കുറുക്കുവഴികളിലൂടെയാണ്. ഈ കുറുക്കുവഴികള്‍ പ്രേഷിത തീക്ഷ്ണതയുള്ള ഏതൊരു വ്യക്തിക്കും ഏതൊരവസരത്തിലും സ്ഥലകാല ഭേദമെന്യേ പിന്‍ചെല്ലാവുന്നതുമാണ്.
വിശുദ്ധ കൊച്ചുത്രേസ്യ ഒരു ക്ഷയരോഗി ആയിരുന്നു. അതുകൊണ്ടുതന്നെ തീവ്രതയേറിയ തപശ്ചര്യകളോ പ്രായശ്ചിത്ത പ്രവൃത്തികളോ നോമ്പോ ഉപവാസമോ ദീര്‍ഘനേരത്തെ പ്രാര്‍ത്ഥനകളോ ഒന്നും അവള്‍ക്ക് അനുവദനീയമല്ലായിരുന്നു. അതിനാല്‍ ആ രീതിയിലൂടെയൊന്നും ആത്മാക്കളെ യേശുവിന് നേടിക്കൊടുത്തുകൊണ്ട് ക്രൂശിതനായ കര്‍ത്താവിന്റെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദാഹം ശമിപ്പിക്കുവാന്‍ അവള്‍ക്ക് സാധിക്കുകയുമില്ലായിരുന്നു. തന്‍മൂലം അവള്‍ തന്റെ കൊച്ചുബുദ്ധിയില്‍ കണ്ടെത്തിയതാണ് സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴികള്‍.
അഴുക്കുവെള്ളം ആത്മാക്കളുടെ രക്ഷയ്ക്ക്
ഒരിക്കല്‍ കൊച്ചുത്രേസ്യ സ്വന്തം വസ്ത്രങ്ങള്‍ അലക്കുകല്ലില്‍ കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ കൊച്ചുത്രേസ്യായെ തീരെ ഇഷ്ടമില്ലാത്ത മറ്റൊരു കന്യാസ്ത്രീ കൊച്ചുത്രേസ്യായുടെ മുഖത്തേക്ക് താന്‍ അലക്കുന്ന വസ്ത്രങ്ങളില്‍നിന്നുള്ള അഴുക്കുവെള്ളം വീഴാന്‍ പാകത്തിന് പ്രതികാരബുദ്ധിയോടെ അലക്കിക്കൊണ്ടിരുന്നു. ആദ്യനിമിഷം ഏതൊരു മനുഷ്യവ്യക്തിയെയുംപോലെ ശ്രദ്ധിച്ച് അലക്കുവാന്‍ മറ്റേ കന്യാസ്ത്രീയോടു പറയുവാനും അലക്കുനിര്‍ത്തി അവിടെനിന്നും മാറിപ്പോകുവാനുമാണ് കൊച്ചുത്രേസ്യയ്ക്ക് തോന്നിയത്. എന്നാല്‍ അടുത്ത നിമിഷത്തില്‍ അവളത് സ്വര്‍ഗത്തിലേക്ക് അനേകം ആത്മാക്കളെ നേടുവാനുള്ള ഒരു കുറുക്കുവഴിയായി സ്വീകരിച്ചു. പുഞ്ചിരിച്ചുകൊണ്ട്, സ്‌നേഹത്തോടുകൂടി ‘യേശുവേ അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേകം ആത്മാക്കളുടെ രക്ഷയ്ക്ക്’ എന്നു പറഞ്ഞ് അവളത് യേശുവിന്റെ തിരുഹൃദയത്തില്‍ സമര്‍പ്പിച്ചു. മാത്രമല്ല, അവള്‍ ആ കന്യാസ്ത്രീ സഹോദരിക്ക് സ്‌നേഹത്തോടെ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു. പിന്നീട് പല ദിവസങ്ങളിലും ഈ സംഭവം ആവര്‍ത്തിച്ചിരുന്നുവെന്നും അപ്പോഴൊക്കെ കൂടുതല്‍ അഴുക്കുവെള്ളം തന്റെ മുഖത്ത് പതിക്കാന്‍ തക്കവിധത്തില്‍ കൊച്ചുത്രേസ്യ അവള്‍ക്ക് അഭിമുഖമായി നിന്നുകൊടുക്കുമായിരുന്നു എന്നുമാണ് ചരിത്രം പറയുന്നത്. ഈ അനുഭവത്തിലൂടെ കൊച്ചുത്രേസ്യ എത്രയേറെ ആത്മാക്കളെ നേടിയിട്ടുണ്ടാകും! ഒന്നോര്‍ത്തുനോക്കൂ, ഇതുപോലുള്ള എത്രയോ അവസരങ്ങള്‍ നാം നഷ്ടപ്പെടുത്തിക്കളഞ്ഞു.
അലങ്കോലമായ കിടപ്പുമുറി
കൊച്ചുത്രേസ്യ വലിയ അടുക്കും ചിട്ടയുമുള്ളവളായിരുന്നു. എന്നാല്‍ കൂടെ ഉണ്ടായിരുന്ന സഹസന്യാസിനികളില്‍ പലരും അങ്ങനെ അല്ലായിരുന്നു. ഉടുപ്പുകള്‍ മാറിയതിനുശേഷം മടക്കി അയയില്‍ ഇടാതെ അലങ്കോലപ്പെടുത്തി കിടക്കയില്‍ തള്ളിയിട്ടിട്ടുപോവുക എന്നത് അവരില്‍ ചിലരുടെ പതിവായിരുന്നു. ആദ്യമാദ്യം കൊച്ചുത്രേസ്യക്കത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരുന്നു. എന്നാല്‍ പിന്നീട് ഹൃദയത്തില്‍ ഈശോയോടുള്ള സ്‌നേഹം നിറച്ച് ‘ഈശോയേ, അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേകം ആത്മാക്കളുടെ രക്ഷയ്ക്ക് ‘ എന്ന് ഹൃദയത്തില്‍ മന്ത്രിച്ചുകൊണ്ട് അവള്‍ മറ്റുള്ളവര്‍ അലങ്കോലപ്പെടുത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ മടക്കി അയയിലിടും. മറ്റുള്ളവര്‍ ചിതറിച്ചിട്ടിരിക്കുന്ന സാധനങ്ങള്‍ യഥാസ്ഥാനത്ത് അടുക്കിവയ്ക്കും. അതേക്കുറിച്ചൊന്നും മേലധികാരികളോട് പരാതിപ്പെടുകയില്ല. കൊച്ചുത്രേസ്യയുടെ മനസിന് കൂടുതല്‍ അസ്വസ്ഥത വിതയ്ക്കാന്‍ സഹസന്യാസിനികളില്‍ ചിലര്‍ കൂടുതല്‍ കൂടുതല്‍ അലങ്കോലങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഈ അലങ്കോലങ്ങളെയെല്ലാം അവള്‍ ക്ഷമയോടെ സ്വീകരിച്ച് അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിച്ചു.
നിത്യേനയുള്ള ശകാരം
കൊച്ചുത്രേസ്യ ക്ഷയരോഗി ആയിരുന്നതുകൊണ്ട് ഭാരപ്പെട്ട പണികളൊന്നും അവളെ ഏല്പ്പിച്ചിരുന്നില്ല. അധികം കുനിഞ്ഞുനിവരല്‍ ആവശ്യമില്ലാത്ത നിവര്‍ന്നുനിന്നുകൊണ്ടുള്ള ചുക്കിരി തൂക്കല്‍, അള്‍ത്താര അലങ്കരിക്കല്‍ എന്നിങ്ങനെയുള്ള കൊച്ചുകൊച്ചു പണികളായിരുന്നു അവളെ ഏല്‍പിച്ചിരുന്നത്. എന്നാല്‍ അനാരോഗ്യംകൊണ്ടും ദൈവനിയോഗംകൊണ്ടുമാകാം വളരെ ശ്രദ്ധയോടെ ചുക്കിരി തൂത്തുകഴിഞ്ഞാലും എവിടെയെങ്കിലും അല്പസ്വല്പം അവശേഷിക്കുക നിത്യസംഭവമായിരുന്നു.
ഈ ചുക്കിരിവലകളെപ്രതി അവള്‍ എന്നും മഠാധിപയുടെ ശകാരം കേട്ടിരുന്നു. മാത്രമല്ല മഠാധിപ ഉദ്ദേശിക്കുന്ന രീതിയില്‍ തികവോടെ അള്‍ത്താരയില്‍ പൂക്കളലങ്കരിക്കാന്‍ അവള്‍ക്ക് മിക്കപ്പോഴും കഴിഞ്ഞിരുന്നുമില്ല. അതിനും ശകാരം മേടിക്കുക എന്നത് നിത്യസംഭവമായിരുന്നു. ഓരോ ശകാരം കേള്‍ക്കുമ്പോഴും അവള്‍ എളിമപ്പെട്ട് മഠാധിപയുടെ മുമ്പില്‍ മുട്ടുകുത്തി നിലം ചുംബിച്ചുകൊണ്ട് മാപ്പു പറയും. ഇനിയും ആവര്‍ത്തിക്കാതെ ശ്രദ്ധിച്ചുകൊള്ളാം എന്ന് വാക്കുകൊടുക്കും. എന്നാല്‍ സര്‍വ്വാത്മനാ ആഗ്രഹിച്ചിട്ടും ആ വാക്കു പാലിക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. വീണ്ടും വീണ്ടും എളിമപ്പെടാന്‍ തക്കവിധം വീണ്ടും ജോലിയില്‍ കുറവുകള്‍ വരാനും ശകാരം കേള്‍ക്കാനും ഓരോ ദിവസവും ദൈവം അവള്‍ക്കിടവരുത്തിയിരുന്നു.
ആദ്യമാദ്യം ദിവസേനയുള്ള ഈ എളിമപ്പെടല്‍ അവള്‍ക്ക് വളരെ വേദനാജനകമായിരുന്നു. എന്നാല്‍ പിന്നീടവള്‍ അത് അവള്‍ക്കു മാത്രമല്ല, അനേക കോടി പാപികള്‍ക്കുവേണ്ടി സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയായി കണ്ടുപിടിച്ചു! ‘ഈശോയേ, അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേക കോടി ആത്മാക്കള്‍ക്ക്’ എന്നു പറഞ്ഞവള്‍ കാഴ്ചവച്ചപ്പോള്‍ സ്വര്‍ഗം അത് അംഗീകരിച്ചാശീര്‍വദിച്ചു. അതുകൊണ്ടാണ് അനേകം ഗജഗംഭീരരായ വിശുദ്ധാത്മാക്കള്‍ സഭയിലുണ്ടായിട്ടും കുറുക്കുവഴികളുമായി സ്വര്‍ഗത്തിലെത്തിയ ക്ഷയരോഗിയായ ഈ കൊച്ചുകന്യാസ്ത്രീയെ സഭയുടെ പ്രേഷിത മധ്യസ്ഥയായി നാം അംഗീകരിച്ചു വണങ്ങുന്നത്. കൊച്ചുത്രേസ്യ എവിടെയും പോയി സുവിശേഷം പറഞ്ഞില്ല. വലിയ മധ്യസ്ഥ പ്രാര്‍ത്ഥനായജ്ഞങ്ങള്‍ നടത്തിയില്ല. പരിശുദ്ധ മാതാവിനോട് വലിയ ഭക്തിയും സ്‌നേഹവും ഉള്ളവളായിരുന്നെങ്കിലുംപലവിചാരംകൂടാതെ ഭക്തിയോടെ ജപമാല ചൊല്ലാന്‍ അവള്‍ ക്ലേശിച്ചിരുന്നുവെന്ന് തന്റെ സ്വയംകൃത ചരിത്രമായ നവമാലികയില്‍ എഴുതിവച്ചിരിക്കുന്നു.
പ്രിയപ്പെട്ട വീട്ടമ്മമാരേ, സന്യസ്തരേ, സമര്‍പ്പിതരേ, സുവിശേഷ പോരാളികളേ, കൊച്ചുത്രേസ്യയുടെ ഈ മാതൃക നമുക്കും പിന്‍ചെന്നുകൂടേ? ‘ഇതാ ലോകമെങ്ങും പോയി സുവിശേഷമറിയിക്കുവിന്‍’ എന്ന സുവിശേഷദൗത്യം സഭയിലെ ഓരോ അംഗത്തിനുമാണ് യേശു തന്റെ സ്വര്‍ഗാരോഹണത്തിനുമുമ്പ് ഭരമേല്പിച്ചത്. വളരെയേറെ ആഗ്രഹിച്ചിട്ടും സുവിശേഷവേല ചെയ്യാന്‍ കഴിയാതെ പ്രതികൂലങ്ങളില്‍പെട്ട് ഞെരുങ്ങുന്ന അനേകര്‍ ഇന്നീ ലോകത്തിലുണ്ട്. എന്നാല്‍ അധികമാരുംതന്നെ വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രേഷിതവഴി പിന്‍ചെല്ലുന്നില്ല എന്നതാണ് വേദനാജനകമായ സത്യം. മിക്കവരും സ്റ്റേജും മൈക്കും പ്രതീക്ഷിച്ച് നിരാശപ്പെട്ട് സ്വയം പഴിച്ചു കഴിയുന്നു.
എന്റെ എളിയ ജീവിതത്തില്‍
ഏറെ ആഗ്രഹിച്ചിട്ടും സാധ്യതകള്‍ ഏറെയുണ്ടായിട്ടും ആഗ്രഹിച്ച രീതിയില്‍ സുവിശേഷവേല ചെയ്യാന്‍ കഴിഞ്ഞില്ല എന്ന സങ്കടത്തിന് അടിമയായിരുന്നു ഇതെഴുതുന്ന ഈ ഞാനും. എന്നാല്‍ വിശുദ്ധ കൊച്ചുത്രേസ്യയുമായുള്ള അഗാധമായ ആത്മബന്ധം പ്രേഷിതവേലയുടെ പ്രതികൂലങ്ങളില്‍ കൊച്ചുത്രേസ്യയുടെ വഴി പിന്‍തുടരാന്‍ പലപ്പോഴും എനിക്കിടവരുത്തിയിട്ടുണ്ട്. എനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്ക് അടിമ കൊടുത്തതാണ്. അന്നുമുതല്‍ ധാരാളം കൊച്ചുത്രേസ്യാകഥകള്‍ കേട്ട് കൊച്ചുത്രേസ്യയോട് കൈകോര്‍ത്തായിരുന്നു ഞാന്‍ വളര്‍ന്നു വന്നത്. അത് എന്റെ ആത്മീയജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഒരു സംഭവം കുറിക്കട്ടെ.
ഹൈറേഞ്ചില്‍നിന്നും ഒരു പ്രേഷിതയാത്ര
22 വയസുള്ള സമയത്താണ് അത്. ഞാന്‍ അന്നത്തെ എന്റെ ആത്മീയ മാതാവായ സിസ്റ്റര്‍ സാര്‍ത്തോയുമൊത്ത് ഹൈറേഞ്ചില്‍ ഒരു സുവിശേഷവേല കഴിഞ്ഞ് മടങ്ങിവരികയാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ബസില്‍ ഇരിക്കാന്‍ നല്ല സീറ്റുകള്‍ കിട്ടി (അടുത്തടുത്തല്ല). ഞങ്ങള്‍ ഇരിപ്പുറപ്പിച്ച് കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ ഏകദേശം മൂന്ന് വയസുള്ള കുഞ്ഞിനെയുംകൊണ്ട് ഒരമ്മ ബസില്‍ കയറി. അവര്‍ക്കിരിക്കാന്‍ സീറ്റു കിട്ടിയില്ല. ഞാന്‍ എന്റെ സീറ്റില്‍ മുന്നോട്ടുനീങ്ങി വളരെ ഞെരുങ്ങിയിരുന്നിട്ട് ആ അമ്മയെയും കുഞ്ഞിനെയും ഇരിക്കാന്‍ അനുവദിച്ചു.
യാത്ര മുമ്പോട്ടു പോവുകയാണ്. പെട്ടെന്ന് ആ അമ്മയുടെ കൈയിലിരുന്ന കുഞ്ഞ് എന്റെ തലയിലേക്ക് ഛര്‍ദിച്ചു. കുഞ്ഞിനെ ദിശമാറ്റി പിടിക്കാനുള്ള അമ്മയുടെ ശ്രമമെല്ലാം വിഫലമായി. കുഞ്ഞ് ഛര്‍ദിക്കാനുള്ളത് മുഴുവന്‍ എന്റെ തലയിലും പുറത്തുമായിട്ട് ഛര്‍ദിച്ചു തീര്‍ത്തു. ആ കുട്ടിക്ക് എന്തോ വയറ്റിലസുഖം ഉണ്ടായിരുന്നു. ഛര്‍ദിയുടെ പുളിച്ച മണം കേട്ട് അടുത്തിരുന്നവരെല്ലാം മൂക്കു പൊത്താന്‍ തുടങ്ങി. പക്ഷേ എന്തുകൊണ്ടോ എനിക്കൊരറപ്പും തോന്നിയില്ല. ഞാന്‍ സ്വരമുയര്‍ത്താതെ കര്‍ത്താവിനെ അരൂപിയില്‍ സ്തുതിക്കാന്‍ തുടങ്ങി. കണ്ടുനിന്നവര്‍ക്കെല്ലാം എന്റെ അവസ്ഥ കണ്ടിട്ട് വിഷമം തോന്നി.
അവസാനം ഞാനിറങ്ങേണ്ട സ്ഥലമായി. സോറിയെന്നൊരു വാക്കോ അങ്ങനെയൊരു ഭാവമോ ആ അമ്മയില്‍നിന്നും ഉണ്ടായതുമില്ല. ഞാന്‍ ബസിറങ്ങി… പിശാച് എന്റെ ചെവിയില്‍ വന്നു മന്ത്രിച്ചു. കണ്ടില്ലേ, കഷ്ടപ്പെട്ട് സുവിശേഷവേലയ്ക്ക് പോയി വന്നിട്ട് നിന്റെ കര്‍ത്താവ് തന്ന ഒരു പ്രതിഫലം! മര്യാദക്ക് വീട്ടില്‍ കുത്തിയിരുന്നുകൂടായിരുന്നോ? പക്ഷേ പിശാചിന്റെ ആലോചനയ്ക്ക് ദൈവമെന്നെ വിട്ടുകൊടുത്തില്ല. എന്റെ ഹൃദയം ആനന്ദംകൊണ്ട് നിറഞ്ഞു. 45 മിനിറ്റോളം റബര്‍ എസ്റ്റേറ്റില്‍ക്കൂടി നടന്നുവേണം ബസിറങ്ങിയശേഷം വീട്ടിലെത്താന്‍. കര്‍ത്താവിനെ ചെറുതായ സ്വരത്തില്‍ പാടി സ്തുതിച്ചുകൊണ്ടുതന്നെയാണ് ഞാനാ വഴി കടന്നുപോയി വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോള്‍ വീട്ടിലുള്ളവരും എന്നെ കളിയാക്കി. കര്‍ത്താവിന് നിന്റെ ദേഹത്ത് ഛര്‍ദി വീഴാതെ കാക്കാന്‍ വയ്യായിരുന്നോ?
പക്ഷേ ആ വാക്കുകളൊന്നും എന്റെ മനസ് തകര്‍ത്തില്ല. ‘കര്‍ത്താവേ, അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേകമാത്മാക്കളുടെ രക്ഷയ്ക്ക് ‘ എന്ന് ഞാന്‍ ഉരുവിട്ടുകൊണ്ടിരുന്നു. കുളിച്ച് വസ്ത്രം മാറി ഈശോയുടെ തിരുഹൃദയ രൂപത്തിനു മുമ്പില്‍ നില്ക്കുമ്പോള്‍ ഹൃദയം നിറയെ ആനന്ദമായിരുന്നു. കര്‍ത്താവ് എന്നോടു പറഞ്ഞു, ഈ യാത്രയുടെ പ്രതിഫലം വളരെ വലുതാണ്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആത്മാക്കളുടെ രക്ഷയ്ക്ക് കാരണമാക്കിയ യാത്ര അതായിരിക്കാം. അതിനുശേഷം ഇന്നേവരെ പല സുവിശേഷയാത്രകളും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവയെക്കാളെല്ലാം ഏറ്റവും ത്രില്ലിങ്ങായിട്ടുള്ള യാത്ര അടിമുടി ഛര്‍ദിയില്‍ കുളിച്ചുകൊണ്ടുള്ള ആ മടക്കയാത്രയായിരുന്നുവെന്ന് ഇന്നും സന്തോഷത്തോടെ ഓര്‍ക്കുന്നു, പ്രെയ്‌സ് ദ ലോര്‍ഡ്.
ഇത്തരത്തിലുള്ള നിരവധി പ്രതികൂലങ്ങള്‍ ഇപ്രകാരം സമര്‍പ്പിക്കാന്‍ ദൈവമെനിക്ക് ഇടവരുത്തി. നമുക്ക് സുവിശേഷവേലയ്ക്ക് അവസരമില്ലെന്നോ? സാഹചര്യങ്ങള്‍ വിപരീതമെന്നോ? എന്നാല്‍ ഇത്തരത്തിലൊരു സുവിശേഷവേലയെ തകര്‍ക്കാന്‍ ആര്‍ക്ക് കഴിയും? നമുക്ക് അവസരം കിട്ടിയിരിക്കുന്നതിനാല്‍ നമുക്ക് നന്മ ചെയ്യാം. നമ്മുടെ വേലയിലൂടെ അനേകകോടികള്‍ രക്ഷപ്രാപിക്കട്ടെ. ക്രിസ്തുവിന്റെ സഭ വളരട്ടെ. ശക്തി പ്രാപിക്കട്ടെ. ”വിതക്കാരന് വിത്തും ഭക്ഷിക്കാന്‍ അപ്പവും കൊടുക്കുന്നവന്‍ നിങ്ങള്‍ക്ക് വിതയ്ക്കാനുള്ള വിത്ത് തരികയും അതിനെ വര്‍ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും” (2 കോറിന്തോസ് 9/10). ആവേ മരിയ.

സ്റ്റെല്ല ബെന്നി