ചെമ്പുപാത്രങ്ങള്‍ക്ക് കാവല്‍ക്കാരനോ? – Shalom Times Shalom Times |
Welcome to Shalom Times

ചെമ്പുപാത്രങ്ങള്‍ക്ക് കാവല്‍ക്കാരനോ?

സന്യാസതുല്യനായ ഒരു ഭക്തകവിയെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ്. അദ്ദേഹത്തിന് അല്പം വിലയുള്ളതെന്ന് പറയാന്‍ രണ്ട് ചെമ്പുപാത്രങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. മറ്റെല്ലാം പരിത്യജിച്ചിരുന്നു. ഒരു രാത്രിയില്‍, തന്റെ കൊച്ചുകുടിലിനുമുന്നില്‍ തേജസ്വിയായ ഒരു പുരുഷനെ അദ്ദേഹം കണ്ടു. ആരാണ്, എന്തുചെയ്യുന്നു എന്ന് കവി അന്വേഷിച്ചു. ആ തേജസ്വി മറുപടി നല്കി, ”ഞാനൊരു കാവല്‍ക്കാരന്‍. ഈ കുടിലില്‍ കഴിയുന്ന എന്റെ സുഹൃത്തിന്റെ ചെമ്പുപാത്രങ്ങള്‍ ആരും മോഷ്ടിക്കാതിരിക്കാന്‍ കാവല്‍നില്‍ക്കുകയാണ്!”
കവിക്ക് കാര്യം മനസിലായി. തന്റെ മനസില്‍ ആ ചെമ്പുപാത്രങ്ങളോടുള്ള താത്പര്യം ഒരു ബന്ധനമായി കിടക്കുന്നുണ്ട്. അതും ഉപേക്ഷിച്ച് ദൈവത്തെ ഉപാസിക്കണം.
പിറ്റേന്നുതന്നെ ആ ചെമ്പുപാത്രങ്ങള്‍ ദാനം ചെയ്ത് അദ്ദേഹം സ്വാതന്ത്ര്യത്തോടെ ദൈവവഴിയില്‍ സഞ്ചരിച്ചു.
”സ്വര്‍ണത്തെ പൊടിയിലും, ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍, സര്‍വശക്തന്‍ നിനക്ക് സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍, നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെനേരെ മുഖമുയര്‍ത്തുകയും ചെയ്യും” (ജോബ് 22/24-26)