ദൈവം ഉടനടി ഉത്തരം നല്കുന്ന ഒരു പ്രാര്‍ത്ഥനയെക്കുറിച്ച് നിങ്ങളോട് പറയട്ടെ. അത് വളരെ സുദീര്‍ഘമായ ഒരു വാചിക പ്രാര്‍ത്ഥനയല്ല, നേരേമറിച്ച് ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് ദൈവത്തിലേക്ക് മനസുയര്ത്തി, ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ‘എന്റെ കര്‍ത്താവേ’ എന്ന ഒരു വിളി മാത്രമാണ്. നിങ്ങളുടെ ശ്രദ്ധയെ ഇതിന് ആധാരമായ പഴയനിയമത്തിലെ ഒരു സംഭവത്തിലേക്ക് ക്ഷണിക്കുകയാണ്. സൂസന്ന എന്ന അതീവ ദൈവഭക്തയായ ഒരു സ്ത്രീയുടെ പ്രാര്‍ത്ഥനയാണിത്. ”അവള് കരഞ്ഞുകൊണ്ട് സ്വര്‍ഗത്തിലേക്ക് ദൃഷ്ടികളുയര്ത്തി: അവള് കര്‍ത്താവില്‍ ആശ്രയം അര്‍പ്പിച്ചു” (ദാനിയേല്‍ 13/35). ഇവിടെ അവള് ഒരു വാക്കുപോലും ഉച്ചരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാം അറിയുന്ന ദൈവത്തിന്റെ പക്കലേക്ക് കരഞ്ഞുകൊണ്ട് കണ്ണുകളുയര്‍ത്തി, പൂര്‍ണമായ ആശ്രയം ദൈവത്തില്‍ അര്‍പ്പിക്കുകയാണ് അവള് ചെയ്യുന്നത്.
വിശുദ്ധമായ ഒരു ജീവിതം നയിച്ചിരുന്നവളായിരുന്നു സൂസന്ന. അതീവ സുന്ദരിയായിരുന്ന അവളില്‍ ആകൃഷ്ടരായിരുന്ന രണ്ട് ശ്രേഷ്ഠന്മാരുടെ ദുര്‍വൃത്തിക്ക് അവള് കൂട്ടുനിന്നില്ല. പാപം ചെയ്ത്, തന്റെ വിശുദ്ധി നശിപ്പിച്ച് ദൈവത്തെ വേദനിപ്പിക്കുന്നതിനെക്കാള്‍ ഭേദം മരണമാണെന്ന് ദൃഢമായി വിശ്വസിച്ചിരുന്നവളായിരുന്നു സൂസന്ന. തങ്ങളുടെ ദുരാലോചനയില്‍ ഒരു വിധത്തിലും പങ്കുചേരാതിരുന്ന സൂസന്നയെ അവര്‍ വ്യഭിചാരക്കുറ്റമാരോപിച്ച് മരണത്തിന് വിധിക്കുകയാമ്. തികച്ചും നിസഹായയാണ് സൂസന്ന. അവളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ ഒരു വഴിയുമില്ല. അവള് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. കാരണം വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ സമൂഹത്തിലെ പ്രബലന്മാരാണ്. ജനം അവരുടെ വാക്കുകളേ വിശ്വസിക്കുകയുള്ളൂ.
ഒരുപക്ഷേ ഇത് വായിക്കുന്ന നിങ്ങളും ഈ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ടാകാം. അന്യായമായി തെറ്റിദ്ധരിക്കപ്പെട്ടതിന്റെ, കുറ്റം വിധിക്കപ്പെട്ടതിന്റെ ഞെരുക്കം നിങ്ങളുടെ മനസിലുണ്ടാകാം. നിങ്ങളുടെ ഈ ഭാരത്തെ ഒരു നിലവിളിയോടെ ദൈവസന്നിധിയിലേക്ക് ഉയര്ത്തുകമാത്രം ചെയ്യുക. സൂസന്നയുടെ നിലവിളി കേട്ട ദൈവം നിങ്ങളുടേതും ചെവിക്കൊള്ളും. കാരണം തിരുവചനം ഇപ്രകാരം പറയുന്നു: ”കര്‍ത്താവ് അവളുടെ നിലവിളി കേട്ടു” (ദാനിയേല്‍ 13:44). അവള് കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്ന് പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കര്‍ത്താവ് ഉണര്‍ത്തി. ദാനിയേല്‍ ദൈവത്തിന്റെ ജ്ഞാനത്താല്‍ നിറഞ്ഞ്, ശ്രേഷ്ഠന്മാരുടെ കാപട്യം വെളിവാക്കുകയും അവര്‍ സൂസന്നയ്ക്ക് വിധിച്ച ശിക്ഷ അവര്‍ക്കുതന്നെ ലഭിക്കുകയും ചെയ്തു.
ആഴത്തില്‍ നെടുവീര്പ്പിട്ടുകൊണ്ടുള്ള ഒരു നിലവിളി ദൈവസന്നിധിയില്‍ എത്തുമെന്നതിന് എന്റെ മനസില്‍ ഇപ്പോഴുമുള്ള ഒരു ബാല്യകാലാനുഭവം കുറിക്കട്ടെ. എന്റെ വീട്ടില്‍ വളരെ ദുഃഖകരമായ ഒരു സംഭവമുണ്ടായി. ഞാന്‍ അന്ന് നന്നേ ചെറുപ്പമാണ്. എങ്കിലും എന്റെ ഇച്ചായനെയും അമ്മയെയും അത് വളരെ പിടിച്ചുകുലുക്കിയെന്ന് എനിക്ക് മനസിലായി. അവര്‍ അതിനെയോര്‍ത്ത് വളരെ വിഷമിക്കുകും പലപ്പോഴും കരയുകയും ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. മാനുഷികമായി പരിഹരിക്കാവുന്ന ഒരു പ്രശ്നമായിരുന്നില്ല അത്. ഒരു ദിവസം ഞാന്‍ അമ്മയോടൊപ്പം വീടിനു താഴെയുള്ള ഒരു ഓലിയില്‍ വെള്ളം കോരുവാനായി പോയി. അന്ന് കിണറോ മോട്ടോറോ പൈപ്പോ ഒന്നും ഇല്ല.
പോകുമ്പോള്‍ അമ്മയുടെ മനസില്‍ വലിയ നീറ്റലുണ്ടായിരുന്നു. വെള്ളം കോരുന്നതിനുമുമ്പ് അമ്മ ആ ഓലിയുടെ മുകളില്‍നിന്ന് ആകാശത്തിലേക്ക് നോക്കി ‘എന്റെ മാതാവേ’ എന്ന് നിലവിളിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആ നിലവിളി സ്വര്‍ഗത്തിലെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആ പ്രശ്നം സമ്പൂര്‍ണമായി പരിഹരിക്കപ്പെട്ടു. ദൈവത്തിന് സ്തുതി. മനുഷ്യമക്കളുടെ നീറ്റലും നെടുവീര്‍പ്പും അറിയുന്ന, നിലവിളി കേള്‍ക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു. അവിടുന്ന് ഇപ്പോള്‍ നിങ്ങളുടെകൂടെ ഉണ്ട്. നിങ്ങളുടെ ഓരോ ചിന്തപോലും അറിയുന്ന ആ പിതാവിന്റെ കരങ്ങളിലേക്ക് ഇപ്പോള്‍ത്തന്നെ നിങ്ങളുടെ ഭാരം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.
സ്നേഹപിതാവേ, അങ്ങ് എന്റെ കൂടെ ഉണ്ടല്ലോ. എന്റെ ഒരു ചിന്തയും അങ്ങേക്ക് അജ്ഞാതമല്ലല്ലോ. ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവങ്ങളെ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ. അങ്ങേക്കുമാത്രം പരിഹരിക്കുവാന്‍ സാധിക്കുന്ന എന്റെ ഈ പ്രശ്നത്തിലേക്ക് അങ്ങയുടെ സര്‍വശക്തമായ കരങ്ങള്‍ നീട്ടിയാലും. എന്നെ രക്ഷിക്കണമേയെന്ന് ഞാന്‍ നിലവിളിക്കുന്നു. പരിശുദ്ധ ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ, ഈ നിമിഷം എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.