ഐ.സി.യുവിനുമുന്നിലെ തിരുവചനങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

ഐ.സി.യുവിനുമുന്നിലെ തിരുവചനങ്ങള്‍

എന്റെ ഭാര്യ ബ്രിജീത്തക്ക് പ്രമേഹമുള്ളതിനാല്‍ കയ്യിലുണ്ടായ ഒരു മുറിവ് പഴുത്ത് കണംകൈ മുഴുവന്‍ ജീര്‍ണിക്കുന്നതുപോലെയായി. പഴുപ്പ് നീക്കം ചെയ്തുകഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനായി മംഗലാപുരം ഫാ.മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇ.സി.ജി എടുത്തപ്പോള്‍ അതില്‍ ചെറിയ വ്യത്യാസം കണ്ടു. സ്‌കാന്‍ ചെയ്തപ്പോള്‍ ഹൃദയത്തിന് തകരാര്‍ ഉണ്ടെന്നും അതിനാല്‍ സര്‍ജറി ചെയ്യാന്‍ സാധിക്കുകയില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് ഒരു മാസക്കാലം ഹൃദയത്തിന്റെ തകരാറിന് ചികിത്സ നല്കി. രക്തം കുറവായതിനാല്‍ രണ്ട് കുപ്പി രക്തം കയറ്റി. പക്ഷേ പുതിയ രക്തത്തോട് ശരീരം നെഗറ്റീവായാണ് പ്രതികരിച്ചത്. ഹൃദയമിടിപ്പ് വര്‍ധിച്ചു, ശരീരം തളര്‍ന്നു. വയര്‍ വീര്‍ത്ത് ശ്വാസതടസം നേരിട്ടു. ഡോക്ടര്‍മാര്‍ രോഗിയെ ഐ.സി.യുവിലേക്ക് മാറ്റി.

അങ്ങനെ ആകെ തളര്‍ന്നിരുന്ന സമയത്ത് എന്നോട് പെട്ടെന്ന് ദൈവം സംസാരിക്കുന്ന അനുഭവം, ”ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ 1/37). എങ്കിലും അസ്വസ്ഥതയോടെയാണ് ഐ.സി.യുവിന്റെ മുന്നിലിരുന്നത്. പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവവചനത്തിലൂടെ അവിടുന്ന് വീണ്ടും സംസാരിച്ചു, ”യോഹന്നാന്‍ 14/1- നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍.”
ആ സ്വരം ഞാന്‍ ഹൃദയപൂര്‍വം സ്വീകരിച്ചു. അതിനെത്തുടര്‍ന്ന് നാലാം ദിവസം എന്റെ ഭാര്യ സൗഖ്യപ്പെട്ടുതുടങ്ങി. അവളെ വാര്‍ഡിലേക്ക് മാറ്റി. അപ്പോള്‍ത്തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു, ഈ രോഗസൗഖ്യം ഇടവകദൈവാലയത്തിലും ശാലോം മാസികയിലും സാക്ഷ്യപ്പെടുത്തുമെന്ന്.
പിന്നീട് ഹൃദയമിടിപ്പ് സാധാരണനിലയില്‍ ആയപ്പോള്‍ കൈയുടെ സര്‍ജറി നടത്തുകയും ചെയ്തു. എന്റെ ഭാര്യയെ സൗഖ്യപ്പെടുത്തിയ ദൈവത്തിന് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു.

എം. ഗബ്രിയേല്‍, വിളയംകോട്, കണ്ണൂര്‍