ഉടമയുടെ സഹതാപം – Shalom Times Shalom Times |
Welcome to Shalom Times

ഉടമയുടെ സഹതാപം

ഒത്ത ഉയരവും വണ്ണവുമുള്ള ഒരു മനുഷ്യന്‍ ആ സുവിശേഷകന്റെ വീട്ടിലേക്ക് കയറിവന്നു. സുവിശേഷകന്റെ ഭാര്യയോട് തന്റെ ആവശ്യം അറിയിക്കണം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ അവര്‍ ഏറെ പ്രശസ്തയായിരുന്നു.

സഹതാപവും ദുഃഖവും നിറഞ്ഞ സ്വരത്തില്‍ ആ മനുഷ്യന്‍ പറഞ്ഞുതുടങ്ങി, ”ഈ ജില്ലയിലുള്ള ഒരു ദരിദ്രകുടുംബത്തിന്റെ കാര്യം പറയാനാണ് ഞാന്‍ വന്നത്. കുടുംബനാഥന്‍ മരിച്ചുപോയി, കുടുംബനാഥയാകട്ടെ രോഗിണിയായതിനാല്‍ ജോലിക്ക് പോകാന്‍ നിര്‍വാഹമില്ല. ഇപ്പോള്‍ അവരും ഒമ്പത് മക്കളും പട്ടിണിയിലാണ്. വാടകക്കുടിശിക 30,000 രൂപ നല്കിയില്ലെങ്കില്‍ അവര്‍ അധികം വൈകാതെ
പെരുവഴിയിലുമാകും.”

”ഈശോയേ!” അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ആ സ്ത്രീ വേദനയോടെ ദൈവനാമം വിളിച്ചു.
”അതിരിക്കട്ടെ, നിങ്ങള്‍ ആരാണെന്ന് പറയാമോ?”
ആജാനുബാഹുവായ ആ മനുഷ്യന്‍ ഒരു തൂവാലയെടുത്ത് തന്റെ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു, ”ഞാന്‍ അവരുടെ വാടകവീടിന്റെ ഉടമയാണ്!!”

ഓ അതുശരി, എന്നാല്‍ ”നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ, അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്” (സുഭാഷിതങ്ങള്‍ 3/27) എന്നുപറഞ്ഞ് ആ സ്ത്രീ വാതിലടച്ചു.

”പണം നേടാന്‍ ആര്‍ത്തിപൂണ്ട് അതിരറ്റ് അധ്വാനിക്കുന്നവരെവിടെ? അവര്‍ അപ്രത്യക്ഷരായി, പാതാളത്തില്‍ നിപതിച്ചു”
(ബാറൂക്ക് 3/18-19)