വിജയം തരുന്ന ആയുധം – Shalom Times Shalom Times |
Welcome to Shalom Times

വിജയം തരുന്ന ആയുധം

 

വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രികശക്തിയെക്കുറിച്ചും ദുഷ്ടാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അയാള്‍ മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു. രാത്രി ഒരു ക്ഷേത്രാങ്കണത്തില്‍ എത്തിയപ്പോള്‍ ദുഷ്ടാരൂപികളെ വിളിച്ചുവരുത്തുന്ന മന്ത്രങ്ങളും ആഭിചാരകര്‍മങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധി പൈശാചികാരൂപികള്‍ അവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഭയംകൊണ്ട് ജൂലിയന്‍ അറിയാതെ കുരിശുവരച്ചുപോയി. കുരിശുവരച്ചയുടനെ ദുഷ്ടാത്മാക്കളെല്ലാം അപ്രത്യക്ഷരായി.

മന്ത്രവാദി ജൂലിയനെ ശാസിച്ചു. നസ്രായന്റെ അടയാളം വരച്ചാല്‍ ദുഷ്ടാത്മാക്കള്‍ക്ക് അവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇനി അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. വീണ്ടും അയാള്‍ പൂജകള്‍ ചെയ്ത് ദുഷ്ടാത്മാക്കളെ വിളിച്ചുവരുത്താന്‍ തുടങ്ങി. എന്നാല്‍ ഭയം നിറഞ്ഞപ്പോള്‍ ജൂലിയന്‍ വീണ്ടും അറിയാതെ കുരിശുവരച്ചു. ദുഷ്ടാരൂപികളെല്ലാം പിന്നെയും അപ്രത്യക്ഷരായി. ഈ സംഭവത്തില്‍നിന്ന് കുരിശടയാളത്തിന്റെ ശക്തി മനസ്സിലാകുന്നുണ്ടല്ലോ.

യഥാര്‍ത്ഥ ശത്രു
നിരന്തരമായ ഒരു പോരാട്ടത്തിന്റെ ജീവിതമാണ് ആത്മീയജീവിതം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വ്യവസ്ഥിതികളെയും എതിരാളികളായി കാണാന്‍ കഴിയുന്ന നമുക്ക് പലപ്പോഴും അവയുടെ പിന്നിലുള്ള ദുഷ്ടാരൂപികളെ തിരിച്ചറിയാന്‍ സാധിക്കാറില്ല. പൗലോസ്ശ്ലീഹാ പറയുന്നു: ”കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും” (എഫേസോസ് 6/10-13). നമ്മുടെ പോരാട്ടത്തില്‍ പക്ഷേ, നാം കുരിശെന്ന ആയുധം ഉപയോഗിക്കാറില്ല. പലര്‍ക്കും പിശാചുണ്ടെന്ന ബോധ്യമില്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം.
1 യോഹന്നാന്‍ 3/8ല്‍ ഇങ്ങനെ പറയുന്നു: ”പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്.”
ചിലര്‍ക്ക് പിശാചുണ്ടെന്നറിയാം. പക്ഷേ നിത്യജീവിതത്തില്‍ അവന്റെ സാന്നിധ്യമുണ്ടെന്ന ബോധ്യമില്ല. വേറെ ചിലര്‍ക്കാകട്ടെ തങ്ങള്‍ യുദ്ധമുഖത്താണെന്ന ബോധ്യം ഇല്ല. അതിനാല്‍ ആയുധമുണ്ടെങ്കിലും അതിന്റെ ശക്തി അറിയാമെങ്കിലും ഉപയോഗിക്കാറില്ല.

ആരാണ് സാത്താന്‍?
‘ഡയബോളോസ്’ എന്ന ഗ്രീക്കുപദത്തില്‍ നിന്നും രൂപംകൊണ്ടതാണ് പിശാച് എന്നര്‍ത്ഥമുള്ള ‘ഡെവിള്‍’. ‘മാര്‍ഗതടസ്സം ഉണ്ടാക്കുക’ എന്നാണ് ഈ മൂലപദത്തിന്റെ ശരിയായ അര്‍ത്ഥം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ തടസ്സം നില്‍ക്കുന്നവന്‍, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടംമറിക്കുന്നവന്‍. യേശു പറഞ്ഞു: ”അവന്‍ ആദിമുതല്‍ കൊലപാതകിയാണ്… നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാന്‍ 8/44).
ദൈവപുത്രന്റെ ജീവനെടുത്താല്‍ താന്‍ എന്നേക്കുമായി വിജയിക്കുമെന്ന് സാത്താന്‍ കരുതി. എന്നാല്‍ പാപമില്ലാത്തവനായ ക്രിസ്തുവിന്റെമേല്‍ തനിക്കവകാശമില്ല എന്ന സത്യം പിശാച് മറന്നു. യേശുവിന്റെ കുരിശുമരണംവഴി തന്റെ കീഴിലുള്ള പാപികളായ മനുഷ്യരുടെ കടം വീട്ടപ്പെടുമെന്നും താന്‍ പരാജിതനായിത്തീരുമെന്നും അറിയാതിരുന്നതിനാലാണ് സാത്താന്‍ യഹൂദ അധികാരികളെയും റോമന്‍ പടയാളികളെയും കൂടുതല്‍ പ്രകോപിപ്പിച്ച് യേശുവിന്റെ അതിദാരുണമായ മരണത്തിന് പശ്ചാത്തലമൊരുക്കിയത്. അങ്ങനെ 2000ല്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ് കുരിശ് സാത്താന്റെ തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. അന്നുമുതല്‍ കുരിശും ക്രൂശിതരൂപവും അവനെ തളര്‍ത്തിക്കളയുകയാണ്.

”ക്രൂശില്‍ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാല്‍ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്” (ജറുസലേമിലെ വിശുദ്ധ സിറിള്‍).
സഭാപിതാക്കന്മാരും ആദിമക്രൈസ്തവരും കണ്ടെത്തിയ കുരിശിന്റെ ശക്തിയെ നാമെത്രയോ നിസ്സാരമായിട്ടാണ് കാണുക! യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്ലാസ് മുറികളില്‍നിന്നും ക്രൂശിതരൂപങ്ങള്‍ നീക്കംചെയ്യാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. സെമിത്തേരിയുടെ മധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ക്രൂശിതരൂപങ്ങള്‍ മറ്റു മതസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാരോപിച്ച് നീക്കംചെയ്യാന്‍ കേസുകള്‍ കൊടുക്കുന്നതും നാം വായിച്ചറിയുന്നു. ചില രാജ്യങ്ങളില്‍ ക്രൂശിതരൂപം പരസ്യമായി സ്ഥാപിക്കാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ചിഹ്നങ്ങളോട് തോന്നാത്ത അസഹിഷ്ണുത കുരിശിനോടുമാത്രം തോന്നുന്നു? സാത്താന്റെ പരാജയചിഹ്നവും ക്രിസ്തുവിന്റെ വിജയചിഹ്നവുമായ കുരിശിനെ സാത്താന്‍ ഭയപ്പെടുന്നു എന്നതാണ് കാരണം. കുരിശിനെ മറയ്ക്കാനുള്ള സാത്താന്യ പ്രേരണ കുരിശുവിരോധികളില്‍ ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

ഭവനങ്ങളുടെ വെഞ്ചരിപ്പ്
സഭയിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്. വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തിയുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഭവനങ്ങള്‍ വെഞ്ചരിക്കുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസ്സിലെ തകര്‍ച്ചകള്‍ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാല്‍ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീടുവെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികള്‍ കാണുന്നത്.

കുരിശെന്ന കോട്ട
എന്റെ സുഹൃത്തായ ഒരു വൈദികന്റെ അനുഭവമാണിത്: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം സന്ദര്‍ശിക്കാനിടയായി. അച്ചന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. ‘വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം’ എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധകുരിശിനാല്‍ മുദ്രകുത്തി പ്രാര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. അപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞതിപ്രകാരമാണ്:
”ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു!”
നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പൊഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.

വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.

പ്രാര്‍ത്ഥന: രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാടിനെയും അങ്ങേ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങള്‍ സാധിച്ചുകൊടുക്കേണമെ.
”കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.” (3 പ്രാവശ്യം)
1 സ്വര്‍ഗ. 1 നന്മ. 1 ത്രിത്വസ്തുതി

ബെന്നി പുന്നത്തറ