വിഷാദത്തില്‍ വീണ യുവാവിനെ രക്ഷിച്ച ‘രഹസ്യം’ – Shalom Times Shalom Times |
Welcome to Shalom Times

വിഷാദത്തില്‍ വീണ യുവാവിനെ രക്ഷിച്ച ‘രഹസ്യം’

എന്നോട് ഒരമ്മ പങ്കുവച്ചതാണേ, അവരുടെ ഇളയ മകന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന വല്ലാത്തൊരു അവസ്ഥയെ പറ്റി. അവന് ഒരേ ലിംഗത്തില്‍പ്പെട്ടവരോട് ആകര്‍ഷണമാണെന്ന് ഒരു ദിവസം തോന്നും, താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് അടുത്ത ദിവസം തോന്നും… അങ്ങനെ മൊത്തത്തില്‍ കുഴഞ്ഞുമറിയുന്ന ഒരു അവസ്ഥ. ഇങ്ങനെ വിഷാദത്തിലേക്ക് പോവുന്ന പയ്യന്‍ എപ്പോഴും ചിന്തിക്കുന്നത് ആത്മഹത്യയെപ്പറ്റിയും?!

ആ സമയത്ത് ആരോ പറഞ്ഞുകൊടുത്തു, ഉണ്ണിയെ ദൈവാലയത്തില്‍ കാണാതായപ്പോള്‍ മറിയത്തിനുണ്ടായ വ്യാകുലം എന്ന ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കാന്‍. എന്നും മുട്ടുകുത്തി അവര്‍ ഈ രഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. രണ്ട് ആഴ്ച കൊണ്ട് നമ്മുടെ പയ്യന്‍ വളരെ മെച്ചപ്പെട്ടു. ആത്മഹത്യാചിന്തകളോ ഒരേ ലിംഗത്തില്‍പ്പെട്ടവരോടുള്ള ആകര്‍ഷണവുമായി ബന്ധപ്പെട്ട ചിന്തകളോ അവനെ ഇപ്പോള്‍ അലട്ടാറില്ലത്രേ.
ആ അമ്മയ്ക്ക് ഇപ്പോള്‍ ആ പ്രാര്‍ത്ഥന ചൊല്ലാന്‍ നല്ല ആവേശമാണ്. കാരണം, മകന്‍ ദൈവാലയത്തില്‍ കണ്ടെടുക്കപ്പെടുമെന്ന് അവര്‍ക്ക് നല്ല ഉറപ്പുണ്ടിപ്പോള്‍.

ലൂക്കാ 2/45-46: ”ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ട് കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്ക് തിരിച്ചുപോയി. മൂന്ന് ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദൈവാലയത്തില്‍ കണ്ടെത്തി.” പന്ത്രണ്ടാം വയസ്സില്‍ ഉണ്ണിയെ ദേവാലയത്തില്‍ വച്ച് കാണാതെ പോയിട്ട് മൂന്നാം നാള്‍ കണ്ടെത്തുന്ന ഈ സംഭവം ധ്യാനിക്കുമ്പോള്‍, ദൈവാലയത്തോടും കര്‍മ്മാനുഷ്ഠാനങ്ങളോടും വിധേയപ്പെട്ട് ജീവിച്ച തിരുക്കുടുംബത്തെ നമുക്ക് കാണാം.

തിരുക്കുടുംബത്തിന്റെ രണ്ട് പ്രത്യേകതകളായിരുന്നു, അവരുടെ ജീവിതം ദൈവാലയ കേന്ദ്രീകൃതവും യേശുകേന്ദ്രീകൃതവുമായിരുന്നു എന്നത്.
തിരുക്കുടുംബത്തെ മാതൃകയാക്കുന്നവന്‍ ഈശോയോടും സഭയോടും ചേര്‍ന്ന് ജീവിക്കണമെന്ന് സാരം. ഇനി മറിയത്തിന്റെ വ്യാകുലം നമുക്ക് നല്‍കുന്ന ഒരു സുവാര്‍ത്തകൂടിയുണ്ട്: എന്റെയും നിങ്ങളുടെയും ഹൃദയമാകുന്ന ദൈവാലയത്തില്‍ ഈശോ കണ്ടെടുക്കപ്പെടുന്നതിനുവേണ്ടി ദൈവപിതാവ് ആ വ്യാകുലത്തെ രൂപാന്തരപ്പെടുത്തി.
അമ്മയുടെ വ്യാകുലത്തോട് ചേര്‍ത്ത് വച്ച് ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്ക് സാധിക്കട്ടെ.

ഫാ. ജോസഫ് അലക്‌സ്