ജോലിപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം – Shalom Times Shalom Times |
Welcome to Shalom Times

ജോലിപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം

കോവിഡ് കാലത്ത് ആദ്യത്തെ ലോക്ഡൗണ്‍ സമയത്താണ് ഉണ്ടായിരുന്ന ഒരു നല്ല ജോലി നഷ്ടപ്പെട്ടത്. വേറൊരു ജോലിക്കായുള്ള ലെറ്റര്‍ വന്നിരുന്നെങ്കിലും കോവിഡ് ലോക്ഡൗണും അതോടനുബന്ധിച്ചുള്ള സാമ്പത്തിക പ്രതിസന്ധികളുംമൂലം ലഭിച്ച ആ നല്ല ജോലിയും നഷ്ടപ്പെട്ടു. ഏറെ വേദന തോന്നി. പിന്നീട് ഒരു വര്‍ഷക്കാലത്തെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായി ഒരു നല്ല കമ്പനിയില്‍ ജോലി ലഭിച്ചു. രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ വ്യവസ്ഥയിലുള്ള ജോലിയായിരുന്നു അത്. പക്ഷേ ആദ്യത്തെ കുറച്ച് മാസങ്ങള്‍ക്കുശേഷം ജോലിയില്‍ വളരെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ഏറെ എതിര്‍പ്പുകളും കുറ്റപ്പെടുത്തലുകളും! ഒട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ.

ജോലിയിലെ ബുദ്ധിമുട്ടുകള്‍ കൂടിയ സമയത്താണ് അവധിദിവസമായ ശനിയാഴ്ചകളിലെ പ്രഭാത ദിവ്യബലിയ്ക്കുശേഷം ദിവ്യകാരുണ്യ ഈശോയോട് കുറച്ചുസമയം ഇരുന്ന് പ്രാര്‍ത്ഥിക്കാനുള്ള പ്രചോദനവും അവസരവും ലഭിച്ചത്. എല്ലാ ഭാരവും ഈശോയോട് പറഞ്ഞുകഴിഞ്ഞാല്‍ ഒരു വലിയ സമാധാനം! അതുകൊണ്ടുതന്നെ ശനിയാഴ്ചകളിലെ ആ പതിവ് തുടര്‍ന്നുകൊണ്ടിരുന്നു.

ജോലിയുമായി ഒട്ടും മുമ്പോട്ട് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു ദിവസം ദിവ്യകാരുണ്യ ഈശോയോട് പറഞ്ഞു: ”ഇനി പറഞ്ഞില്ല, അറിയിച്ചില്ല എന്നൊന്നും പറയരുത്. ഞാന്‍ ജോലി വേണ്ടെന്നുവയ്ക്കുകയാണ്. എനിക്ക് ഒട്ടും മുന്‍പോട്ട് പോകാന്‍ പറ്റുന്നില്ല. ഞാന്‍ റെസിഗ്‌നേഷന്‍ ലെറ്റര്‍ (രാജിക്കത്ത്) കൊടുക്കാന്‍ പോകുകയാണ്. എനിക്ക് ഈ ജോലി വേണ്ട.” എന്നിട്ട് ആ ലെറ്റര്‍ കൊടുക്കുന്ന തിയതിയും ഈശോയെ അറിയിച്ചു.

അപ്പോള്‍ ഈശോയുടെ ഒരു മറുചോദ്യം: ”നിനക്ക് ഒട്ടും യോഗ്യതകളോ കഴിവുകളോ ഒന്നും ഇല്ലാതിരുന്നിട്ടും നീ എന്നെ കരഞ്ഞു നിലവിളിച്ചതുകൊണ്ടല്ലേ ഈ ജോലി ഞാന്‍ നിനക്ക് തന്നത്. ഒത്തിരിപ്പേര്‍ ആഗ്രഹിച്ച ഈ ജോലി ഞാന്‍ നിനക്ക് ദാനമായി തന്നതാണ്. ഈ ദാനത്തെ വലിച്ചെറിഞ്ഞ് പോകുകയാണോ? എന്തിനാണ് ഇങ്ങനെ ഭയപ്പെട്ട് ഓടിപ്പോകുന്നത്?” ഒരു വര്‍ഷംകൂടി കഴിഞ്ഞ് ജോലിയുടെ കരാര്‍ പൂര്‍ത്തിയാക്കിയിട്ട് അടുത്ത ഒരു ജോലിയെക്കുറിച്ച് ആലോചിച്ചാല്‍ മതി.”

ലെറ്റര്‍ കൊടുത്താല്‍ പിന്നെയും ഒരു മാസം കഴിഞ്ഞേ ജോലിയില്‍നിന്നും പൂര്‍ണമായി ഒഴിവാകാനാകൂ. ആ ഒരു മാസംപോലും എനിക്ക് ജോലിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്, എന്നിട്ടാണ് ഈശോ ഒരു വര്‍ഷംകൂടി പിടിച്ചുനില്‍ക്കാന്‍ പറയുന്നത്. ടീമിലെ ഒരു വ്യക്തിയെ കാണിച്ചുതന്നിട്ട് ആ വ്യക്തി എന്നെ സഹായിക്കും എന്ന് ഈശോ പറഞ്ഞു. എനിക്ക് എതിര്‍പ്പുകള്‍ നല്‍കുന്ന മറ്റു ടീം അംഗങ്ങളോട് ക്ഷമിക്കാനും ഈശോ നിര്‍ദേശിച്ചു. ”നിനക്ക് എന്റെ കൃപ മതി. മറ്റൊന്നും വേണ്ട” ഈശോ പറഞ്ഞു. ഈശോ പറഞ്ഞതുപോലെ, രാജിക്കത്ത് കൊടുക്കുന്നത് വേണ്ടെന്നുവച്ചു. എതിര്‍പ്പുകള്‍ തന്നവരോട് കഴിയുന്നവിധത്തില്‍ ക്ഷമിച്ചു. ഈശോ കാണിച്ചുതന്ന ആ വ്യക്തിയില്‍നിന്നും ജോലിസംബന്ധമായി നല്ല പിന്തുണ കിട്ടി.

അങ്ങനെ രണ്ടു വര്‍ഷത്തെ എന്റെ ജോലിയുടെ കരാര്‍ ഈശോയുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു വലിയ സംതൃപ്തി. ”അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/8). ദിവ്യകാരുണ്യസന്നിധിയിലിരുന്ന് എല്ലാ വേദനകളും പങ്കുവയ്ക്കുന്ന നേരം ഈശോ ഇപ്പോള്‍ ഇടയ്ക്ക് പുഞ്ചിരിയോടെ ചോദിക്കും: ”എവിടെ നീ അന്ന് മാറ്റിവച്ച ആ റെസിഗ്നേഷന്‍ ലെറ്റര്‍?”
ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ കരഞ്ഞ നിമിഷങ്ങള്‍ ഈശോ വലിയ അനുഗ്രഹങ്ങളുടെ നിമിഷങ്ങളാക്കി മാറ്റി.

റിജി ജോബി