സര്‍വീസ് ബുക്കിന്റെ രണ്ടാം പേജ് കണ്ട കര്‍ത്താവ്‌ – Shalom Times Shalom Times |
Welcome to Shalom Times

സര്‍വീസ് ബുക്കിന്റെ രണ്ടാം പേജ് കണ്ട കര്‍ത്താവ്‌

ഗവണ്‍മെന്റ് സര്‍വീസില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തിരുന്ന കാലം. ധ്യാനസെന്റര്‍ സമീപത്തായിരുന്നതിനാല്‍ ധ്യാനത്തിനും കൗണ്‍സലിംഗിനും പോകാറുണ്ട്. ഒരിക്കല്‍ കൗണ്‍സലിംഗ് നടത്തിയ ബ്രദര്‍ എന്നോട് ചോദിച്ചു, ”അബോര്‍ഷന്‍ ചെയ്തിട്ടുണ്ടോ?” ഇല്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. വീണ്ടും കൗണ്‍സലിംഗിനും ധ്യാനത്തിനുമെല്ലാം പോകുമ്പോഴെല്ലാം അബോര്‍ഷന്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം പല കൗണ്‍സിലേഴ്‌സും ആവര്‍ത്തിക്കുമായിരുന്നു. പക്ഷേ ഞാന്‍ അങ്ങനെയൊന്ന് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. നഴ്‌സ് എന്ന നിലയിലും അബോര്‍ഷന്‍ എന്ന ആവശ്യവുമായി വരുന്നവരെ പിന്തിരിപ്പിക്കുകയാണ് പതിവ്.

പിന്നെ സാധ്യതയുള്ളത് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ ഏതെങ്കിലും ഡോക്‌ടേഴ്‌സിന് അബോര്‍ഷന് സഹായിയായി നിന്നിട്ടുണ്ടാകാം എന്നതാണ്. അക്കാര്യം ഞാന്‍ പറഞ്ഞ് കുമ്പസാരിക്കുകയും ചെയ്തു. എങ്കിലും ധ്യാനത്തിലും കൗണ്‍സലിംഗിലുമെല്ലാം ഈ ചോദ്യം ആവര്‍ത്തിക്കപ്പെട്ടിരുന്നതിനാല്‍ ഞാന്‍ പതിയെ ധ്യാനവും കൗണ്‍സലിംഗുമെല്ലാം ഒഴിവാക്കി. ”ഈശോയേ, ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് അങ്ങേക്കറിയാമല്ലോ. പിന്നെന്തിനാണ് ഇവര്‍ എന്നോട് ഇങ്ങനെ ചോദിക്കുന്നത്” എന്ന് ഈശോയോടുതന്നെ ചോദിക്കുമായിരുന്നു.
അങ്ങനെയിരിക്കേ ഞാന്‍ ജോലിയില്‍നിന്ന് വിരമിച്ചു. വീടിന് സമീപമുള്ള ഇടവകദൈവാലയത്തില്‍ വിശുദ്ധബലിക്കായി പതിവായി പോകും. വിശുദ്ധബലിക്ക് മുമ്പ് നേരത്തേ എത്തി ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുക്കും. അങ്ങനെയൊരു ദിവസം ദിവ്യകാരുണ്യത്തിനുമുന്നില്‍ മുട്ടുകുത്തിയതേ ഓര്‍മയുള്ളൂ. കണ്‍മുന്നില്‍ തെളിയുന്നത് എന്റെ സര്‍വീസ് ബുക്കാണ്.

ആദ്യത്തെ പേജ് മറിച്ചു. രണ്ടാമത്തെ പേജ് വന്നു. അതില്‍ കാണുകയാണ്, ”അബോര്‍ഷന്‍ ലീവ് ഫോര്‍ 45 ഡേയ്‌സ്!” ഞാനാകെ അത്ഭുതസ്തബ്ധയായി. ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പിലേക്ക് പോയി. ഞാന്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതിനുശേഷം താക്കോല്‍ദ്വാരശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആ സമയത്ത് എനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനും ചില ഗുരുതരപ്രശ്‌നങ്ങള്‍. ഡോക്‌ടേഴ്‌സ്‌പോലും ഭയപ്പെട്ടു. എനിക്ക് അപ്പോഴത്തെ സ്ഥിതിയില്‍ രണ്ടാഴ്ചത്തെ ലീവാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഞങ്ങളുടെ മെഡിക്കല്‍ ഓഫീസര്‍ 45 ദിവസത്തെ അബോര്‍ഷന്‍ ലീവ് അനുവദിച്ചുതന്നു. ‘നന്നായി റെസ്റ്റ് എടുക്കണം’ എന്നുപറഞ്ഞ് വിട്ടു. ഇതാണ് ഞാന്‍ ഓര്‍ത്തെടുത്തത്. അനീതിപരമായി അബോര്‍ഷനായുള്ള ലീവ് എടുത്തത് തെറ്റാണെന്ന് എനിക്ക് മനസിലായി. ഇക്കാര്യം താമസിയാതെ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു.

പിന്നീട് ആരും ഒരു ധ്യാനത്തിലോ കൗണ്‍സലിംഗിലോ എന്നോട് ”അബോര്‍ഷന്‍ ചെയ്തിട്ടുണ്ടോ’ എന്ന് ചോദിച്ചിട്ടില്ല.
അന്യായമായി അബോര്‍ഷന്റെപേരിലുള്ള ആനുകൂല്യം പറ്റിയതുപോലും കണ്ടെത്തി തിരുത്താന്‍ സഹായിച്ച ഈശോയുടെ സ്‌നേഹവും കാരുണ്യവും എത്ര വലുത്!
”അറിയാതെ പറ്റുന്ന വീഴ്ചകളില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ!” (സങ്കീര്‍ത്തനങ്ങള്‍ 19/12).

ലിസി ജോര്‍ജ്, കോഴിക്കോട്