റൂഡിക്ക് കിട്ടി ആ സമാധാനം! – Shalom Times Shalom Times |
Welcome to Shalom Times

റൂഡിക്ക് കിട്ടി ആ സമാധാനം!

റുഡോള്‍ഫ് ഹോസ് എന്നാണ് ആളുടെ പേര്, കത്തോലിക്കനായി ജനിച്ചു വളര്‍ന്നു. അപ്പന് മോന്‍ വൈദികനാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അപ്പന്റെ മരണശേഷം റുഡോള്‍ഫ് എന്ന റൂഡി പതിയെ വിശ്വാസത്തില്‍നിന്നും അകന്നു. അതിന്റെകൂടെ അന്ന് ജര്‍മനിയിലെ ഒരു നേതാവിന്റെ പ്രസംഗം കേട്ടതോടെ ആള്‍ മുഴുവന്‍ ‘ഫ്‌ളാറ്റാ’യി. വിശ്വാസം ഉപേക്ഷിച്ച് നാസി പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാവ് വേറാരുമല്ല, ഹിറ്റ്‌ലര്‍ ആയിരുന്നു. റൂഡി മിടുക്കനായിരുന്നതുകൊണ്ടുതന്നെ, ഓഷ്‌വിറ്റ്‌സിലെ ആദ്യത്തെ കമാന്‍ഡന്റ് ആയി ഹിറ്റ്‌ലര്‍ റൂഡിയെ നിയമിച്ചു. ഓഷ്‌വിറ്റ്‌സിലെ ജയിലില്‍ വച്ച് അന്നൊരു സംഭവമുണ്ടായി.

നാസികള്‍ കുറേ ജെസ്യൂട്ട് അച്ചന്മാരെ, അവരുടെ ഭവനത്തില്‍ നിന്നും പിടിച്ചുകൊണ്ട് വന്ന് തടവിലാക്കി. ഇതറിഞ്ഞ അവരുടെ സുപ്പീരിയര്‍ അച്ചന്‍, ഫാ. വ്‌ളാദിസ്ലാവ് ലോണ്‍, ഒരു കൂസലും കൂടാതെ തടവറയിലേക്ക് പ്രവേശിച്ച് തന്റെ സഹസന്യാസിമാരുടെ അടുത്ത് വന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
വ്‌ളാദിസ്ലാവ് അച്ചന്റെ ധൈര്യം കണ്ട് റൂഡി അമ്പരന്നു. എന്നാലും അഹങ്കാരം സമ്മതിക്കാഞ്ഞതുകൊണ്ട് അച്ചനെ തടവറയില്‍ നിര്‍ത്താതെ പറഞ്ഞ് വിട്ടു. അച്ചന്റെ ധൈര്യം റൂഡിയെ അതിശയിപ്പിച്ചെന്നത് ശരിതന്നെ,
എന്നാല്‍ ആളുടെ ക്രൂരതയൊന്നും കുറഞ്ഞില്ല. റൂഡി ആണ് ദ്യസഹീി ആ എന്ന കെമിക്കല്‍ ഗ്യാസ് കണ്ടുപിടിച്ചത്, 2000 തൊട്ട് 5000 പേരെ ഒരു മണിക്കൂറിനുള്ളില്‍ വധിക്കാന്‍ ശേഷിയുള്ള വാതകം.

നിരവധി ജൂതരാണ് അതുനിമിത്തം മൃത്യു വരിച്ചത്. പിന്നീട് യുദ്ധം അവസാനിച്ചപ്പോള്‍ റൂഡിയെ പോളിഷ് അധികൃതര്‍ ഓഷ്‌വിറ്റ്‌സിലെതന്നെ അവരുടെ തടവിലാക്കി. ദൈവകരുണ രുചിക്കുന്നത് അവിടെ വച്ചാണ്. റൂഡി ഇത്ര ക്രൂരനായിരുന്നിട്ടും ഈ അധികൃതര്‍ വളരെ കരുണയോടെയാണ് റൂഡിയോട് പെരുമാറിയത്. ബാലനായിരുന്നപ്പോള്‍ അപ്പന്റെ കൈ പിടിച്ച് ദൈവാലയത്തില്‍ പോയ നാളുകളൊക്കെ റൂഡിയുടെ ഓര്‍മ്മയില്‍ വന്നു.
1947 ഏപ്രില്‍ 16-ന് മരണംവരെ തൂക്കിലേറ്റാന്‍ കോടതി വിധി വന്നു. ആ ഏപ്രില്‍ നാല് ആയിരുന്നു ദുഃഖവെള്ളി. മരണഭയം കാര്‍ന്നുതിന്ന് തുടങ്ങിയപ്പോള്‍, ആ ദുഃഖവെള്ളിദിനത്തില്‍ റൂഡി പെട്ടെന്ന് ഓര്‍ത്തു, തന്റെ തടവറയില്‍ അന്ന് പേടി കൂടാതെ കേറി വന്ന ഫാ. വ്‌ലാദിസ്ലാവിനെ. ജയില്‍ അധികൃതരെ അറിയിച്ചപ്പോള്‍ അവര്‍ ഈ ജെസ്യൂട്ട് അച്ചനായി അന്വേഷിച്ചു. ഏപ്രില്‍ 10-ന് അച്ചന്റെ പക്കല്‍ റൂഡി കുമ്പസാരിച്ചു, പിറ്റേന്ന് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു.

നാല് ദിവസങ്ങള്‍ക്ക് ശേഷം, ജനിച്ചുവീണ ഒരു കുഞ്ഞിന്റെ ചിരിയോടെ റൂഡി സമാധാനത്തോടെ തൂങ്ങിയാടി.
”ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട” (യോഹന്നാന്‍ 14/27). ഉത്ഥിതന്‍ വാഗ്ദാനം ചെയ്യുന്ന സമാധാനം ഈ ലോകത്തിലെ ഒന്നിനും തരാന്‍ സാധിക്കില്ല. പാപത്തില്‍നിന്നും മരണഭയത്തില്‍നിന്നും മോചനം തരുന്ന നിത്യസമാധാനം. യഥാര്‍ത്ഥ സമാധാനം രുചിക്കാന്‍ നമുക്ക് സാധിക്കട്ടെ.

ഫാ. ജോസഫ് അലക്‌സ്