
തൊമ്മച്ചന്റെ മകൻ ഫ്രാൻസിസ് പറമ്പിന്റെ അതിരിൽ നിൽക്കുന്ന ഒരു മരം വെട്ടിയതായിരുന്നു. അത് വീണ് അയൽപക്കത്തെ പറമ്പിലെ ഒരു തെങ്ങിൻതൈയുടെ മണ്ടയൊടിഞ്ഞുപോയി. ഇതറിഞ്ഞ തൊമ്മച്ചൻ ഒരു ന്യായീകരണവും നടത്തിയില്ല. പകരം ആ അയൽക്കാരനെ ചെന്നുകണ്ട് മാപ്പ് ചോദിച്ചു.
മണ്ടയൊടിഞ്ഞ തെങ്ങിൻതൈയുടെ സ്ഥാനത്ത് മറ്റൊരു തെങ്ങിൻതൈ കുഴിച്ചുവയ്ക്കുകയും ചെയ്തു. അതും പോരാതെ ആ തെങ്ങിൻതൈ വലുതായി ഫലം തരുന്നതുവരെ തന്റെ പറമ്പിലെ ഒരു തെങ്ങിന്റെ ഫലം അദ്ദേഹത്തിന് നല്കിക്കൊള്ളാമെന്ന് വാക്കും നൽകി. കേരളക്കരയിൽനിന്നുള്ള ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ സ്വജീവിതത്തിൽ സുവിശേഷത്തിന് സാക്ഷിയായിത്തീർന്ന വഴികൾ ഇങ്ങനെയെല്ലാമായിരുന്നു.
”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16).