മക്കളേ, ഇനി കുടം ചുമക്കണ്ട എന്ന് സ്വന്തം യൗസേപ്പിതാവ്‌ – Shalom Times Shalom Times |
Welcome to Shalom Times

മക്കളേ, ഇനി കുടം ചുമക്കണ്ട എന്ന് സ്വന്തം യൗസേപ്പിതാവ്‌

ബാംഗ്ലൂരിലെ ഗ്രാമപ്രദേശത്തുള്ള ഞങ്ങളുടെ ഒരു കോണ്‍വെന്റില്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സിസ്റ്റേഴ്‌സ് അടുത്തുള്ള ഒരു ഹോട്ടലില്‍നിന്നുമാണ് വെള്ളം എടുത്തിരുന്നത്. രാവിലെ വെള്ളം നിറച്ച കുടം തോളില്‍വച്ച് ചുമന്നുകൊണ്ടുവരും. അങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി.

അങ്ങനെയിരിക്കേ ഒരിക്കല്‍, വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ വെള്ളം കിട്ടും എന്ന് അവിടെ പുതുതായി വന്ന ഒരു സിസ്റ്റര്‍ പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഒരു പ്രാര്‍ത്ഥന ലഭിച്ചതും ആ സമയത്തുതന്നെ. അന്നുതൊട്ട് അവര്‍ ദിവസവും കൃത്യമായി ആ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി. അവര്‍ക്കുണ്ടായിരുന്ന ടാങ്കില്‍ വെള്ളം വരാനുള്ള നാല് ദ്വാരങ്ങളാണ് ഉണ്ടായിരുന്നത്. ഒരു തുള്ളി വെള്ളംപോലും വരാതെ നാലെണ്ണവും വരണ്ടുപോയിരുന്നു.
അതിനാല്‍ അവര്‍ ആ ദ്വാരങ്ങള്‍ അടച്ച്, വെള്ളം ടാങ്കില്‍ കൊണ്ടുപോയി ഒഴിക്കുകയാണ് ചെയ്തിരുന്നത്.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന ആരംഭിച്ച് ഒരു മാസം തികയുന്നതേയുള്ളൂ. ഒരു ദിവസം അവര്‍ കാണുന്നത് നാല് ദ്വാരങ്ങളിലൂടെയും ടാങ്കിലേക്ക് വെള്ളം ധാരാളമായി വരുന്നതാണ്. വൈകാതെ ടാങ്ക് നിറഞ്ഞു! നിറയുമ്പോള്‍ സിസ്റ്റേഴ്‌സ് വെള്ളം വരാനുള്ള ദ്വാരങ്ങള്‍ അടയ്ക്കും. പിന്നീട് വെള്ളം തീരുന്നതനുസരിച്ച് വീണ്ടും കിട്ടിക്കൊണ്ടിരുന്നു. അതിനുശേഷം ഒരിക്കലും ടാങ്കിലെ വെള്ളം വറ്റിയിട്ടില്ല. ഇപ്പോഴും കൃത്യമായി വെള്ളം കിട്ടുന്നു.
വിശുദ്ധ യൗസേപ്പിതാവിന്റെ ഇടപെടലിലൂടെ സംഭവിച്ച അത്ഭുതമെന്നല്ലാതെ ആ സംഭവത്തെ എങ്ങനെ വിശേഷിപ്പിക്കും! അതിനാല്‍ പെട്ടെന്നുതന്നെ ഞങ്ങള്‍ ഒപ്പമുള്ള എല്ലാവരെയും അറിയിച്ചു.

സിസ്റ്റര്‍ ട്രീസാ പി.
കനോഷ്യന്‍ കോണ്‍വെന്റ്, പൂന്തുറ