
ഫ്രഞ്ച് വിപ്ലവകാലം. കാംപിയേഞ്ഞിലെ മഠത്തിൽനിന്ന് കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടത് പതിനാറ് കർമലീത്താസന്യാസിനികൾ. സന്യാസവ്രതങ്ങൾ ഉപേക്ഷിക്കണം, രാഷ്ട്രത്തിന്റെ മേൽക്കോയ്മ അംഗീകരിച്ച് പ്രതിജ്ഞയെടുക്കണം- ഇത് രണ്ടുമാണ് അവരോട് ആവശ്യപ്പെട്ടിരുന്നത്. സന്യാസവസ്ത്രം നിർബന്ധപൂർവം മാറ്റി സെക്കുലർ വസ്ത്രമണിയിച്ചു.
എന്നിട്ടും സന്യാസവ്രതം ഉപേക്ഷിക്കാൻ അവർ തയാറാവാതിരുന്നതിനാൽ ശിരച്ഛേദം (ഗില്ലറ്റിൻ) ചെയ്യാൻ വിധിച്ചു. ശിക്ഷ ഏറ്റുവാങ്ങാനുള്ള യാത്രയിൽ അവരിലൊരാളായ സിസ്റ്റർ മേരി ഹെൻട്രിയറ്റ സഹസന്യാസിനികളോട് പറഞ്ഞതിങ്ങനെയാണ്, ”ദൈവത്തിനുവേണ്ടി മരിക്കുന്നതിൽ സന്തോഷിക്കുക!”
അവരുടെ യാത്ര ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആ സമയം മുഴുവനും അവർ ഒന്നിച്ച് കീർത്തനങ്ങൾ ആലപിച്ചു. പരിശുദ്ധ രാജ്ഞീ, സ്‌തോത്രഗീതം, കർത്താവേ കനിയണമേ എന്നീ കീർത്തനങ്ങളാണ് അവരിൽനിന്നുതിർന്നത്. 1794 ജൂലൈ 17-ന് രക്തസാക്ഷികളായ അവർ 1906-ൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. 2024-ൽ വിശുദ്ധരുടെ നിരയിലേക്കും ഉയർത്തപ്പെട്ടു.